സ്ത്രീകളെ ആക്രമിച്ചതടക്കം 7 കേസിലെ പ്രതി; ലുക്ക്ഔട്ട് നോട്ടീസുള്ള യുവമോര്‍ച്ച നേതാവ് മോദിക്കൊപ്പം പൊതുവേദിയില്‍
വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ പി പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.
തൃശൂര്‍: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിലുണ്ടായ അക്രമങ്ങളടക്കമുള്ള കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതി. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ പി പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.
പൊതുമുതല്‍ നശിപ്പിച്ചതുൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ അടക്കം ഏഴു ക്രിമിനൽ കേസുകളിലെ പ്രതിയാണ് കെ പി പ്രകാശ് ബാബു. തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത സീറ്റില്‍ തന്നെയായിരുന്നു പ്രകാശ് ബാബുവുണ്ടായിരുന്നത്.
ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെ പി പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ഉള്‍പ്പെട്ടവയാണ് ഇതില്‍ പലതും. ഒരു കേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ലെന്നാണ് വിവരം.ശബരിമലയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കൊപ്പം വരെ പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.