ബിജെപി സീറ്റ് വാഗ്ദാനം ചെയ്തെന്ന് പ്രയാർ; സമീപിച്ചത് മുതിർന്ന നേതാവ്
ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. മത്സരിക്കാനുള്ള സമ്പത്തില്ലെന്ന് മറുപടി പറഞ്ഞെന്നും പ്രയാർ
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മുതിർന്ന നേതാവ് തന്നെ സമീപിച്ചെന്നാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ വെളിപ്പെചടുത്തൽ. കോൺഗ്രസിന്‍റെ ശബരിമല പ്രക്ഷോഭനായകനായ പ്രയാർ ബിജെപി പാളയത്തിലെത്തിയാൽ ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ബിജെപിക്ക് അകത്ത് തന്നെ ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സ്ഥാനാർത്ഥിത്വ വാഗ്ദാനവുമായി ബിജെപി നേതൃത്വം പ്രയാറിനെ സമീപിച്ചതെന്നാണ് വിവരം .
അതേസമയം വ്യക്തിത്വം വിട്ടൊരു നിലപാടെടുക്കാനില്ലെന്നാണ് പ്രയാർ ഗോപാലകൃഷ്ണൻ പറയുന്നത്. ബിജെപി വാദ്ഗാനം നിരസിച്ചപ്പോൾ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളത്. പക്ഷെ പതിറ്റാണ്ടുകളായി കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും കോൺഗ്രസിന് ചെയ്ത സംഭാവനകളും എണ്ണിപ്പറയുന്ന പ്രയാർ പാർട്ടി വിട്ട് ഒന്നിനും ഇല്ലെന്ന നിലപാടിലാണെന്നും ആവർത്തിക്കുന്നു. സമ്പത്ത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് മത്സര രംഗത്ത് നിന്ന് മാറി നിൽക്കുന്നതെന്നും കോൺഗ്രസ് സീറ്റ് നൽകിയാൽ മുൻപിൻ ആലോചിക്കാതെ മത്സര രംഗത്തുണ്ടാകുമെന്നും പ്രയാർ കൂട്ടിച്ചേർക്കുന്നുണ്ട്. സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തെത്തിയ ബിജെപി നേതാവിന്‍റെ പേര് വെളിപ്പെടുത്തുന്നത് നീതികേടാണെന്നും പ്രയാർ പ്രതികരിച്ചു