തൃക്കാക്കര തോൽവി ഭരണത്തുടർച്ചയെ തുടർന്നുണ്ടായ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയെന്ന് മുരളീധരൻ, തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്‍ക്കേണ്ടതില്ല
കൊച്ചി: ഭരണത്തുടർച്ചയെ തുടർന്നുണ്ടായ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അതേസമയം തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. അഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് നൽകിയത്. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് രാജി വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു.
പാർലമെന്റെ തെരഞ്ഞടുപ്പിൽ വൻ വിജയം നേടിയപ്പോൾ ചിലർക്ക് അഹങ്കാരമുണ്ടായി. അതിന് യുഡിഎഫ് തിരിച്ചടി നേരിട്ടെന്നും കെ.മുരളീധരൻ പറഞ്ഞു. അത് മനസ്സിലാക്കണം. ഈ വിജയത്തിൽ ഒട്ടും അഹങ്കരിക്കരുത്. യുഡിഎഫ് ജയിച്ചപ്പോൾ പറയുന്നു ത്യക്കാക്കര യുഡിഎഫ് മണ്ഡലമെന്ന്. പിന്നെന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്ര കോലാഹലം നടത്തിയതെന്നും കെ.മുരളീധരൻ ചോദിച്ചു. കോൺഗ്രസ് ലീഡർഷിപ്പിന്റെ കൂട്ടായ വിജയമാണ് തൃക്കാക്കരയിലേത്. സ്വന്തം ജില്ല എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വി.ഡി.സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടായിരുന്നു. ബിജെപിക്ക് കേരളത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കെ.മുരളീധരൻ പറഞ്ഞു.
തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് സമയത്തിറങ്ങിയ വീഡിയോ ദൃശ്യത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണം. ആരാണ് ഈ ദൃശ്യങ്ങളിലുള്ളതെന്നൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. യുഡിഎഫ് ഒരിക്കലും വ്യക്തിഹത്യ നടത്തില്ല. അതിനാൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
സിൽവർലൈൻ പോലുള്ള തലതിരിഞ്ഞ വികസനം ഉപേക്ഷിക്കണം. ഉപതെരഞ്ഞെടുപ്പ് ഫലം വിരൽചൂണ്ടുന്നത് അതിലേക്കാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കെ.വി.തോമസിന്റെ ഭാവി ഇനി എന്ത് എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. തോമസിന് ഇനി എന്ത് സ്ഥാനം കിട്ടാനാണ്. അദ്ദേഹം എല്ലാമായില്ലേ എന്നും മുരളീധരൻ ചോദിച്ചു. കെ.വി.തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി.എസ്. ആണെന്നും കെ.മുരളീധരൻ ആരോപിച്ചു.
