പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കുടുംബ വാഴ്ചയുടെ തുടര്‍ച്ച: നിർമ്മലാ സീതാരാമന്‍
നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിട്ടും പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടംബത്തിന് മാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ദില്ലി: കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കുടുംബ വാഴ്ചയെ മുന്നോട്ട് നയിക്കുന്ന മറ്റൊരു നടപടിയാണിത്. കുടുംബത്തെ മുന്‍ നിര്‍ത്തിയുള്ള നിയമനമാണിത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിട്ടും പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടംബത്തിന് മാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാനൊരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി. കിഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്.എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.