'വീഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകുന്നത് മോശം സന്ദേശമാണ്'. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസ്സിലാക്കുമെന്നും രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: തൃക്കാക്കരയിലെ (Thrikkakkara) ഇടതുസ്ഥാനാർഥി ജോ ജോസഫിനെതിരെയുള്ള (Jo joseph) വ്യാജ വീഡിയോ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്. വിഷയത്തെ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് രാജീവ് കുറ്റപ്പെടുത്തി. വീഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസ്സിലാക്കുമെന്നും രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമർശിച്ചു. വ്യാജ വീഡിയോ പ്രചാരണം ഹീനമായ പ്രവർത്തിയാണ്. വിഷയത്തിൽ യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കുമെന്നും രാജീവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ല. വികസനം മാത്രമാണ് ചർച്ച ചെയ്തതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വീഡിയോയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതോടെ നേതൃത്വത്തിന്റെ അറിവോടെയുള്ള പ്രചാരണമെന്ന ആരോപണം സിപിഎം ശക്തമാക്കി.
വ്യാജപ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചാണ് പൊലീസ് രണ്ടുപേരെ തിരിച്ചരിഞ്ഞത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്, അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം ഇടതുമുന്നണി സജീവമാക്കിയിട്ടുണ്ട്. ഇടത് പ്രൊഫൈലുകളൊന്നാകെ സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് പിന്തുണ അറിയിക്കുന്നത്. മണ്ഡലത്തില്‍ ജോ ജോസഫിന്റെ കുടുംബ ഫോട്ടോ വച്ചും ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
തൃക്കാക്കര വ്യാജവീഡിയോ കേസ്: ഒരാൾ കൂടി അറസ്റ്റിൽ, മൂന്ന് പേർ നിരീക്ഷണത്തിലെന്ന് കമ്മീഷണർ
