ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കോൺഗ്രസ് സർക്കാർ അധികാരമേല്‍ക്കുകയാണെങ്കിൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി
റായ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കോൺഗ്രസ് സർക്കാർ അധികാരമേല്‍ക്കുകയാണെങ്കിൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും ഇത് നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ കിസാൻ റാലിയിൽ പങ്കെടുക്കവെയാണ് രാഹുൽ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ഉറപ്പാക്കുമെന്നും പദ്ധതി നടപ്പായാൽ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ചരിത്രപരമായ നടപടിയായിരിക്കും ഇതെന്നും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതു പോലെ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും കോണ്‍ഗ്രസ് നടപ്പാക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം . മോദി സര്‍ക്കാര്‍ കോടീശ്വരന്‍മാരുടെ സര്‍ക്കാരെന്ന ആരോപിക്കുന്നതിനിടെയാണ് രാഹുലിന്‍റെ മിനിമം വരുമാന പ്രഖ്യാപനം . ഗരീബി ഹഠാവോ , കോണ്‍ഗ്രസ് കാ ഹാത്ത് അം അദ്മി കേ സാത്ത് എന്നീ പഴയ മുദ്രാവാക്യങ്ങള്‍ മോദിയെ നേരിടാൻ പുതുക്കിയെടുക്കുയാണ് രാഹുൽ ഗാന്ധി
അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്ലിക്കായിരുന്നു. ഛത്തീസ്ഘട്ടിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പുറകെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയിരുന്നു. ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പുതിയ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ നേരിടാൻ കാര്‍ഷിക വരുമാനം ഉറപ്പാക്കൽ അടക്കമുള്ള ജനപ്രീയ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഒരു മുഴം മുമ്പേ എറിയുന്നത്.
