അധിക സീറ്റ് ആവശ്യം ഉന്നയിച്ച ഘടകക്ഷികളെ മെരുക്കാന്‍ രാഹുലിന്‍റെ നിര്‍ദേശം
തുറുപ്പുചീട്ടായി രാഹുൽ ഗാന്ധി. പ്രവർത്തകരെ ആവേശത്തിലാക്കി കോൺഗ്രസ് അധ്യക്ഷൻ.സ്ഥാനാർഥി നിർണയവും വേഗത്തിലാകും ഘടകകക്ഷികളേയും അനുനയിപ്പിക്കാൻ തീരുമാനം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ യുഡിഎഫിനെ ഒട്ടാകെ ആവേശഭരിതരാക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനായി. വരുന്ന തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന കോൺഗ്രസ് അധ്യക്ഷന്‍റെ നിർദേശം സ്ഥാനാര്‍ത്ഥി നിർണയത്തിലും സംസ്ഥാനത്ത് പരിഗണിക്കേണ്ടതായി വരും. അധിക സീറ്റ് ആവശ്യം ഉന്നയിച്ച ഘടകക്ഷികളോട് ഒന്നിച്ചു നിന്ന് പോരാടാനായിരുന്നു രാഹുലിന്‍റെ നിർദേശമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
നിർണായകഘട്ടത്തിൽ തുറുപ്പുചീട്ടറക്കുകയെന്ന അതേ തന്ത്രം തന്നെയാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ സംസ്ഥാന കോൺഗ്രസ് പരീക്ഷിച്ചത്. ബൂത്തുതലം മുതലുളള പ്രവർത്തകരെ ആവേശഭരിതരാക്കി തെരഞ്ഞെടുപ്പ് പ്രവത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ രാഹുലിന്‍റെ 50 മിനിറ്റ് പ്രസംഗത്തിനായി. അതിവേഗം സ്ഥാനാർഥികളെ നിർണിയിച്ച് മറ്റാരെയും കാൾ പ്രചാരണരംഗത്ത് മുൻപേയെത്താനാകും കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ഇനിയുളള ശ്രമം.
അതുകൊണ്ടാണ് സംസ്ഥാനത്തെ ഇരുപത് സീറ്റുകളും പിടിച്ചടക്കാൻ കൈമെയ്യ് മറന്ന് ഒന്നിച്ചുനിൽക്കണമെന്ന് യുഡിഎഫ് നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ ആവശ്യപ്പെട്ടത്. അധിക സീറ്റാവശ്യം ഉന്നയിച്ച് ഇടഞ്ഞുനിൽക്കുന്ന മുസ്ലീം ലീഗിനേയും കേരളാ കോൺഗ്രസിന്‍റെയും ആവശ്യങ്ങൾ സംസ്ഥാന തലത്തിൽ പരിഹരിക്കാൻ നിർദേശം നൽകിയതും നിലവിലെ ഐക്യം തകരരുതെന്ന ഉദ്ദേശത്തോടെയാണ്.
എന്നാൽ ശബരിമല വിഷയത്തിൽ അധികമൊന്നും പറയാതെ തന്ത്രപരമായ നിലപാടായിരുന്നു കൊച്ചിയിൽ കോൺഗ്രസ് അധ്യക്ഷന്‍റെതെന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന കോൺഗ്രസ് ആവശ്യപ്പെടുന്നതുപോലെ സ്ത്രീപ്രവേശനകാര്യത്തിൽ കടുത്ത നിലപാട് എടുത്താൽ ദേശീയ തലത്തിൽ തിരിച്ചടിയാകും എന്ന തിരിച്ചറിവ് തന്നെയാണ് ഈ മൃദുസമീപനത്തിന് കാരണം.
എന്നാൽ നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്താൻ സംസ്ഥാന തലത്തിൽ പ്രത്യേക നിലപാട് ആകാമെന്നുതുകൂടിയാണ് വരികൾക്കിടയിൽ നിന്ന് വായിക്കേണ്ടത്. അതിന് ബദലായിട്ട് തെരഞ്ഞെടുപ്പിലടക്കം വനികൾക്ക് പ്രാധാന്യം നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും.