Asianet News MalayalamAsianet News Malayalam

അഖിലേഷ് 'യാദവക്കോട്ട'യായ മെയിൻപുരിയിൽ? ഗോദയിലിറങ്ങും, ഇനി യോഗി - അഖിലേഷ് പോരാട്ടം

സമാജ്‍വാദി പാർട്ടിയുടെ സ്വന്തം കോട്ടയാണ് മെയിൻപുരി ലോക്സഭാ മണ്ഡലം. മുലായം സിംഗ് യാദവ് പല വട്ടം വിജയിച്ച് ലോക്സഭയിലേക്ക് പോയ ഇടം. ഇവിടെയുള്ള കർഹാൽ എന്ന നിയമസഭാ മണ്ഡലത്തിൽ നിന്നാകും അഖിലേഷ് മത്സരിക്കുകയെന്നാണ് സൂചന. 

UP Election 2022 Akhilesh Yadav Likely To Contest From SP Stronghold Mainpuri
Author
Lucknow, First Published Jan 20, 2022, 6:22 PM IST

ദില്ലി/ ലഖ്നൗ: സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീരുമാനം. പാർട്ടിയുടെ സ്വന്തം കോട്ടയായ മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് അഖിലേഷ് മത്സരിക്കുമെന്നാണ് സൂചന. 

നേരത്തേ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സ്വന്തം ശക്തികേന്ദ്രമായ ഗോരഖ്‍പൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ, ബിജെപിയുടെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്ന എസ്‍പിയുടെ അധ്യക്ഷൻ അഖിലേഷും മത്സരക്കളത്തിലിറങ്ങുകയാണ്. യുപി തെരഞ്ഞെടുപ്പ് അങ്ങനെ യോഗി - അഖിലേഷ് പോരാട്ടമായിക്കൂടി മാറുകയാണ്. 

മെയിൻപുരിയിലെ കർഹാൽ മണ്ഡലം സമാജ്‍വാദി പാർട്ടിയുടെ സ്വന്തം കോട്ടയാണ്. മെയിൻപുരി ലോക്സഭാ മണ്ഡലം മുലായം സിംഗ് യാദവ് പല വട്ടം വിജയിച്ച് ലോക്സഭയിലേക്ക് പോയ ഇടം കൂടിയാണ്. 1993 മുതൽ രണ്ട് വട്ടമൊഴിച്ചാൽ ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും എസ്‍പി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത മണ്ഡലമാണ് കർഹാൽ. 2002-ലും 2007-ലും ഇവിടെ നിന്ന് ജയിച്ചത് ബിജെപിയാണ്. നിലവിൽ എസ്പി നേതാവായ സൊബാരൻ യാദവാണ് ഇവിടത്തെ എംഎൽഎ. 

അഞ്ച് തവണയാണ് യോഗി ആദിത്യനാഥ് ഗോരഖ്‍പൂരിൽ നിന്ന് മത്സരിച്ച് എംപിയായത്. എന്നാൽ ഇതുവരെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മത്സരിച്ചിട്ടില്ല. ആദ്യമായി യോഗിയെ കളത്തിലിറക്കുമ്പോൾ വീണ്ടും ഭരണത്തിലേറുക എന്നതിൽക്കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. എന്നാൽ അത്ര പെട്ടെന്ന് ബിജെപിക്ക് വിജയം എളുപ്പമാക്കില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് അഖിലേഷ് യാദവ് ഇറങ്ങുന്നത്. 

മത്സരിക്കാൻ കളത്തിലിറങ്ങിയാലും അഖിലേഷ് അസംഗഢിൽ നിന്ന് മത്സരിക്കേണ്ടതില്ലെന്നാണ് ഇന്ന് ലഖ്‍നൗവിൽ ചേർന്ന സമാജ്‍വാദി പാർട്ടി യോഗം വിലയിരുത്തിയത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള അസംഗഢിൽ മത്സരിക്കുന്നത് ബിജെപിയുടെ ധ്രുവീകരണ നീക്കങ്ങളെ സഹായിക്കുമെന്നായിരുന്നു വാദം. കർഹലിലെ അഖിലേഷിന്‍റെ സാന്നിധ്യം ഈ മേഖലയിലെ പല സീറ്റുകളെയും സ്വാധീനിക്കുമെന്നുറപ്പാണ്.

യോഗിക്കെതിരെ 'രാവൺ'

അതേസമയം, വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് 'രാവൺ' എന്നറിയപ്പെടുന്ന പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. 

നേരത്തേ തന്നെ യുപിയിലെ ദളിത് ഐക്കണായ ചന്ദ്രശേഖർ യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഗോരഖ്‍പൂർ അർബൻ അഥവാ ഗോരഖ്‍പൂർ സദർ എന്ന മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് പിറ്റേന്നാണ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനം. എംഎൽഎ സ്ഥാനത്തിനായി യോഗി ആദിത്യനാഥ് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യോഗിക്കെതിരെ സമാജ്‍വാദി പാർട്ടി ആരെ സ്ഥാനാർത്ഥിയാക്കുമെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ചന്ദ്രശേഖർ ആസാദും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 

ഇതിന് മുമ്പ് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. അന്ന് സ്വന്തമായി രാഷ്ട്രീയപാർട്ടിയില്ലാത്തതിനാൽ മായാവതിക്കും കോൺഗ്രസിനും പിന്തുണ നൽകുകയാണെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ഇപ്പോൾ ഭീം ആർമിയെന്ന പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ യോഗിയെ നേരിട്ടെതിർക്കാൻ ഇറങ്ങുകയാണെന്നും ചന്ദ്രശേഖർ. ''യുപി നിയമസഭയിൽ ഒരിടം ഉണ്ടാകുക എന്നത് ഭീം ആർമിയെ സംബന്ധിച്ച് പ്രധാനമാണ്. യോഗി ആദിത്യനാഥ് യുപി നിയമസഭയിൽ ഇനി എത്താതിരിക്കുക എന്നതും നിർണായകമാണ്. അതിനാൽ യോഗി മത്സരിക്കുന്ന ഇടത്ത് ഞാനും മത്സരിക്കും'', ചന്ദ്രശേഖർ നേരത്തേ വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഗോരഖ്‍പൂരിലോ കിഴക്കൻ ഉത്തർപ്രദേശിലോ കാര്യമായ എന്തെങ്കിലും സ്വാധീനവും ചെലുത്താൻ കഴിയുന്ന കൃത്യമായ വോട്ട് ബാങ്ക് ചന്ദ്രശേഖർ ആസാദിനോ ഭീം ആർമിക്കോ ഇല്ല എന്ന കാര്യം ശ്രദ്ധേയമാണ്. 1989 മുതൽ ഗോരഖ്‍പൂരിൽ ബിജെപിയല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. അഖിലഭാരതീയ ഹിന്ദു മഹാസഭാ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിച്ച മറ്റൊരാൾ. 2017-ലാണ് അഖിലഭാരതീയ ഹിന്ദു മഹാസഭയിൽ നിന്ന് ബിജെപിയുടെ രാധാമോഹൻദാസ് അഗർവാൾ ഗോരഖ്പൂർ സീറ്റ് ബിജെപിക്കായി തിരിച്ചുപിടിച്ചത്. അന്ന് അറുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാധാമോഹൻദാസ് അഗർവാൾ ജയിച്ചത്. 

യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തന്നെയാണ് ചന്ദ്രശേഖർ ആസാദിന്‍റെ തീരുമാനം. നേരത്തേ സമാജ്‍വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായി ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയെങ്കിലും സഖ്യസാധ്യത തെളിഞ്ഞിരുന്നില്ല. എസ്പി സഖ്യത്തിൽ മത്സരിക്കുകയാണെങ്കിൽ 10 മുതൽ 25 സീറ്റുകൾ വരെയാണ് ഭീം ആർമി ചോദിച്ചത്. എന്നാൽ പരമാവധി മൂന്ന് സീറ്റുകളേ നൽകാനാകൂ എന്നായിരുന്നു സമാജ്‍വാദി പാർട്ടിയുടെ നിലപാട്. ഇതോടെയാണ് അഖിലേഷുമായി ഒരു സഖ്യത്തിനുമില്ലെന്നും ദളിതരെ ഉപയോഗിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മാത്രമേ അഖിലേഷിനുള്ളൂ എന്നും ആരോപിച്ച് ചന്ദ്രശേഖർ സഖ്യസാധ്യതകൾ അടച്ചത്. 

2017-ൽ യുപിയിലെ സഹാരൺപൂരിൽ ദളിതുകളും സവർണരായ ഠാക്കൂർമാരും തമ്മിലുണ്ടായ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലാണ് ദളിത് യുവാക്കളൊന്നിച്ച് ചേർന്ന് രൂപീകരിച്ച ഭീം ആർമി ദേശീയശ്രദ്ധയിലെത്തുന്നത്. അന്ന് വ്യത്യസ്തമായ ഗെറ്റപ്പിൽ നീല ഷോൾ പുതച്ച് യോഗങ്ങൾക്കെത്തുന്ന ചന്ദ്രശേഖർ ആസാദ് തന്‍റെ ഒഴുക്കുള്ള ഉശിരൻ പ്രസംഗങ്ങളിലൂടെയും രൂപത്തിലൂടെയും രാഷ്ട്രീയകേന്ദ്രങ്ങളുടെ ശ്രദ്ധ നേടി. പിന്നീട് സംഘർഷങ്ങളുടെ പേരിൽ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അലഹാബാദ് ഹൈക്കോടതി ചന്ദ്രശേഖറിന് ജാമ്യം നൽകിയെങ്കിലും കൂടുതൽ കടുത്ത ജാമ്യവ്യവസ്ഥകളുള്ള ദേശീയസുരക്ഷാ നിയമം ചുമത്തി വീണ്ടും യുപി പൊലീസ് ഭീം ആർമി അധ്യക്ഷനെ അറസ്റ്റ് ചെയ്തു. 16 മാസം ജയിലിൽ കഴിഞ്ഞ ശേഷം പിന്നീട് സെപ്റ്റംബർ 2018-ലാണ് ചന്ദ്രശേഖർ ആസാദ് ജയിൽമോചിതനായത്. 

കോൺഗ്രസിന് 'തട്ടകത്തിൽ അടി'

ഇതിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‍ബറേലിയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയേൽക്കുകയാണ്. ഒരു കാലത്ത് സോണിയ കുടുംബത്തിന്‍റെ വിശ്വസ്തയായിരുന്നു റായ്ബറേലിയിൽ കഴിഞ്ഞ തവണ വിജയിച്ച അദിതി സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം അദിതി സിംഗ് പ്രചാരണത്തിൽ സജീവമായിരുന്നു. കുറെ നാളായി പാർട്ടിയുമായി തെറ്റി നിന്ന അദിതി സിംഗ് ഇന്ന് രാജിക്കത്ത് നല്കിയെന്നറിയിച്ചു. അവർ ബിജെപിയിൽ ചേരാനാണ് സാധ്യത. നേരത്തേ തന്നെ അദിതി യോഗിയെ പുകഴ്ത്തിയും കോൺഗ്രസിനെതിരെ പ്രസ്താവനകൾ നടത്തിയും പാർട്ടിയിൽ നിന്ന് അകന്നാണ് നിന്നിരുന്നത്. ഇതിനിടെ, കോൺഗ്രസിന്‍റെ വനിതാ ശാക്തീകരണ പ്രചാരണത്തിന്‍റെ മുഖമായ പ്രിയങ്ക മൗര്യയും ബിജെപിയിൽ ചേർന്നു. പിന്നാക്ക വിഭാഗ നേതാക്കൾ പാർട്ടി വിട്ടത് തിരിച്ചടിയായ സാഹചര്യത്തിൽ രണ്ടു ദിവസമായി പല പാർട്ടികളിൽ നിന്നായി പ്രധാനനേതാക്കൾ വരുന്നത് ബിജെപിക്ക് ആശ്വാസമാകുകയാണ്. 

Follow Us:
Download App:
  • android
  • ios