സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ എം എ ബേബിയും? ആലപ്പുഴയിലും എറണാകുളത്തും വിജയസാധ്യതയെന്ന് സിപിഎം. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള നേതാക്കൾ സ്ഥാനാർത്ഥി പട്ടികയിലെത്താൻ സാധ്യത കുറവ്.

തിരുവനന്തപുരം : പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്ന കാര്യം സിപിഎമ്മിന്‍റെ സജീവ പരിഗണനയിൽ. പോളിറ്റ് ബ്യൂറോ തീരുമാനമുണ്ടായാൽ എംഎ ബേബി മത്സരിക്കും. ആലപ്പുഴയിലും എറണാകുളത്തും ബേബിക്ക് നിലവിൽ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. 

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിൽ നിന്ന് നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഉള്ളത്. അതിൽ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും, എസ് രാമചന്ദ്രൻ പിള്ളയും മൽസരിക്കില്ല. അതേസമയം എം എ ബേബിയുടെ സാധ്യത പാർട്ടി നേതൃത്വം തള്ളിക്കളയുന്നില്ല. എം എ ബേബിയുടെ സ്ഥാനാർത്ഥിത്വം അടുത്ത പിബി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. "

കഴിഞ്ഞ തവണ കൊല്ലത്തുനിന്ന് മൽസരിച്ച എം എ ബേബി ഇപ്പോൾ ദില്ലിയിൽ ദേശീയ തലത്തിലെ ചുമതലകളിലാണ്. ബേബി പാർലമെന്‍റിലേക്ക് വരണം എന്നാണ് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ ആലപ്പുഴയോ എറണാകുളമോ തന്നെ ആയിരിക്കും പരിഗണിക്കുക. രണ്ടും കോൺഗ്രസിന്‍റെ സീറ്റുകളാണെങ്കിലും വിജയസാധ്യത ഉണ്ടെന്നാണ് അനുമാനം. 

അതേസമയം പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, വിജു കൃഷ്ണൻ തുടങ്ങിയ നേതാക്കൾ കേരളത്തിൽ നിന്ന് മൽസരിക്കാനുള്ള സാധ്യത ഇല്ല. ഒരു സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നേതാക്കളെ മൽസരിപ്പിക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ പ്രതികരണം.