അമ്പലപ്പുഴ സീറ്റ് ജെഡിയുവിന് വിട്ടുകൊടുക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്ന ആളാണ് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍. പ്രതിഷേധം മറന്ന് ഷുക്കൂര്‍, മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് പിടിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഷൂക്കൂര്‍ ഇറങ്ങിയെങ്കിലും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മണ്ഡലത്തില്‍ വേണ്ടത്ര സജീവമായില്ലെന്നാണ് വിലയിരുത്തലുകള്‍.

ജെഡിയുവിന് സീറ്റ് കൊടുക്കാനുള്ള നീക്കം നടക്കുമ്പോള്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജെഡിയു നേതാവ് ഷേക്ക് പി ഹാരിസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കാര്യമായി ഇറങ്ങിയിട്ടില്ലായിരുന്നു. പ്രചരണത്തിന് സജീവമായി ഇറങ്ങിക്കൊണ്ട് മണ്ഡലത്തില്‍ ശക്തമായ മല്‍സരം കാഴ്ചവയ്‍ക്കാന്‍ കഴിയുമെന്നായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മല്‍സരിക്കുമ്പോളുള്ള ആവേശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജെഡിയുവിനു വേണ്ടി കാണിക്കുന്നില്ല. അങ്ങനെയാണെങ്കിലും ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ സജീവമായി പ്രചരണത്തിനിറങ്ങുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നാണ് സ്ഥാനാര്‍ത്ഥി ഷേക്ക് പി ഹാരിസ് പറഞ്ഞത്.

മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരനും ഷേക്ക് പി ഹാരിസും പ്രചരണത്തിന് ഒപ്പത്തിനൊപ്പമാണ് നിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എല്‍ പി ജയചന്ദ്രനും പരമാവധി വോട്ട് എന്‍ഡിഎയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലുമാണ്.