തിരുവനന്തപുരം: യുഡിഎഫ് തോല്‍ക്കുമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും വിധിയെഴുതിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടേയും സര്‍ക്കാരിന്റെയും പ്രകടനം ഭേദപ്പെട്ടതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ അഴിമതി ആരോപണങ്ങളും, മദ്യനയവും, അവസാന നാളിലെ വിവാദ ഉത്തരവുകളുമാണ് യുഡിഎഫിന് തിരിച്ചടിയാവുക.

സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സോളാര്‍-ബാര്‍ക്കോഴ ആരോപണങ്ങള്‍. ഉമ്മന്‍ചാണ്ടി-സുധീരന്‍ ബലാബലത്തിലൂടെ വന്ന സമ്പൂര്‍ണമദ്യനിരോധനം. സര്‍വ്വേപ്രകാരം ഇതു രണ്ടും സര്‍ക്കാരിനെ തിരിച്ചുകുത്തും. യുഡിഎഫിന്റെ മദ്യനിരോധനമല്ല, ഇടതുമുന്നണിയുടെ മദ്യവര്‍ജനമാണ് നല്ലതെന്ന് ഭൂരിഭാഗവും കരുതുന്നു.

സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 52ശതമാനവും വിശ്വസിക്കുന്നു
.നിയമം നിയമത്തിന്റെ വഴിക്കാണെന്ന സര്‍ക്കാര്‍ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ബാര്‍ക്കോഴക്കേസിലെ ഇരട്ടത്താപ്പിന് സര്‍ക്കാര്‍ തന്നെയാണ് കുറ്റക്കാര്‍ എന്നും കൂടുതല്‍ പേര്‍ പറയുന്നു.

ആരോപണവിധേയര്‍ക്ക് സീറ്റ് നിഷേധിക്കരുതെന്ന് ഉമ്മന്‍ചാണ്ടി വാശിപിടിച്ചത് മറ്റൊരു തിരിച്ചടിയായേക്കും. 55ശതമാനം ആളുകളാണ് ഉമ്മന്‍ചാണ്ടിയുടെ ഈ നിലപാടിനെ എതിര്‍ക്കുന്നത്. ഏതുമുന്നിണിയിലായാലും അഴിമതി ആരോപണങ്ങളില്‍പ്പെട്ടവര്‍ മത്സരിക്കണ്ട എന്നാണ് ജന വികാരം..സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തെ ഉമ്മന്‍ചാണ്ടി-സുധീരന്‍ ത‍ര്‍ക്കവും വിനയാകാം.

സര്‍ക്കാര്‍ പോകുന്ന പോക്കില്‍ നടത്തിയ തിരക്കിട്ട ഭൂമിഇടപാടുകളില്‍ അഴിമതി ഉണ്ട്.എന്നാല്‍അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫ് ഈ ഉത്തരവുകള്‍ പിന്‍വലിക്കുംമെന്ന വിശ്വാസം ആളുകള്‍ക്കില്ലെന്നുംസര്‍വ്വേഫലം വ്യക്തമാക്കുന്നു.