പോര്‍മുഖത്ത് ആവേശം പകരാന്‍ മുന്നണികളുടെ മുതിര്‍ന്ന നേതാക്കന്‍മാര്‍ തന്നെ ചെങ്ങന്നൂരിലെ പ്രചാരണ മുഖത്തേക്കെത്തുകയാണ്. നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രി റോഡ് ഷോ നടത്തിയത്. മാന്നാര്‍ സ്റ്റോര്‍ മുക്കില്‍ നിന്ന് ജന്മമനാടായ വള്ളിക്കാലിലേക്ക് 5 കിലോമീറ്ററിലേറെയായിരുന്നു യാത്ര. കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന എന്‍ ഡി എ ക്യാമ്പിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ആക്രമണം. 

ബി ജെ പി - കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന ഇടത്പക്ഷത്തിന്‍റെ ആരോപണത്തിന് മറുപടിയായി അങ്ങനെയൊരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വാശി കൂട്ടാന്‍ കൂടുതനല്‍ പ്രമുഖ നേതാക്കളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. ഇടത് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ കോടിയേരി അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തിലെത്തും. 

വെങ്കയ്യ നായിഡു തുടങ്ങിവച്ച ബി ജെ പി പ്രചാരണത്തിന് ആവേശം കൂട്ടാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്ര നേതാക്കളെത്തുമെന്നാണ് എന്‍ഡിഎ ക്യാമ്പ് പറയുന്നത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ് എല്‍ഡിഎഫില്‍ നിന്നും കെകെ രാമചന്ദ്രന്‍ നായരും ബിജെപിയുടെ പികെ ശ്രീധരന്‍ നായരും കോണ്‍ഗ്രസ് വിമതയായി മത്സരിക്കുന്ന ശോഭന ജോര്‍ജും തമ്മിലാണ് മണ്ഡലത്തിലെ പോരാട്ടം.