കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യശാസന. അബുവിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യശാസന നല്‍കിയത്. പ്രസംഗത്തിനെതിരായ പരാതിയില്‍ കമ്മിഷന്‍ അബുവിന്റെ വിശദീകരണം തേടിയിരുന്നു. ബോധപൂര്‍വമായിരുന്നല്ല എന്ന അബുവിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ നടപടി.

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആദം മുല്‍സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അബുവിന്റെ വിവാദ പ്രസംഗം. ഒരു മുസ്ലീം സംഘടനാ നേതാവിന്റെ അഭിപ്രായമെന്ന നിലക്ക് പ്രസംഗത്തിനിടെ അബു നടത്തിയ പരാമര്‍ശങ്ങള്‍ മതസ്‌പര്‍ദ്ദ വളര്‍ത്തുന്നതാണെന്നായിരുന്നു യുവമോര്‍ച്ചയുടെ പരാതി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു മുസ്ലീം സംഘടനാ നേതാവിനെ താന്‍ കണ്ടിരുന്നെന്നും അദ്ദേഹത്തിന്റെ അഭിപ്രായമെന്ന നിലക്കുമാണ് അബു കാര്യങ്ങള്‍ അവതരിപ്പിച്ചത്.