സംസ്ഥാനത്ത് ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്രയേറെ വിമത സ്വരം ഉണ്ടായ മണ്ഡലം ഇരിക്കൂര്‍ പോലെ മറ്റൊന്നുണ്ടാകില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കെ.സി ജോസഫിന്റെ കോലം പരസ്യമായി കത്തിച്ച് തുടങ്ങിയ പ്രതിഷേധം തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതല്‍ ശക്തമാകുകയാണ് ഇരിക്കൂറില്‍. 

എന്നാല്‍ വിമതര്‍ മാത്രമല്ല ജയപരാജയം നിര്‍ണ്ണയിക്കാന്‍ പോന്ന സഭയും ഇത്തവണ കെ.സി ജോസഫിനെ പിന്തുണച്ച് രംഗത്ത് വരാത്തതും ശക്തമായ അടിയൊഴുക്കിന്റെ സൂചനയാണ് നല്‍കുന്നത്. ആകെ വോട്ടര്‍മാരില്‍ അറുപത് ശതമാനമുള്ള കുടിയേറ്റ കൃസ്ത്യന്‍ വിഭാഗവും അവരുടെ നേതൃത്വവും കെ.പിസിസി സെക്രട്ടറി സജീവ് ജസോഫിന് 
വേണ്ടിയായിരുന്നു രംഗത്ത് വന്നത്. 

എന്നാല്‍ ആ നിര്‍ദേശം തളളിയാണ് കെ.സി മണ്ഡലത്തിലെത്തിയെത്. ഇത് സഭയെയും നിരശരാക്കിയിട്ടുണ്ട്. വിമതരുടെ കൂടെ സഭയും കൂടി ചേര്‍ന്നാല്‍ കെ.സിയുടെ നില പരുങ്ങലിലാകും വോട്ടര്‍മാരില്‍ നിര്‍ണ്ണയക സ്വാധീനമുള്ള സഭയും വിമതരും മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ട ഇരിക്കൂര്‍ പൂച്ചയക്ക് ആര് 
മണികെട്ടുമെന്ന കൂട്ടായ്മയും ശക്തമാകുകയാണ്. 

ഇതിനകം പതിനായിരത്തിന് മുകളില്‍ അംഗങ്ങള്‍ ചേര്‍ന്ന ഈ ഗ്രൂപ്പ് വരും ദിവസം മണ്ഡലത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി പൊതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിക്കുന്നത്. കഴിഞ്ഞ ലോകസഭസഭ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലത്തില്‍ അതൊന്നും ഒരു ചലനവുമുണ്ടാക്കില്ലെന്ന് പരസ്യമായി പറയുന്ന കോണ്‍ഗ്രസ് നേതൃത്വം പള്ളിയും വിമതരുമെല്ലാം സോഷ്യല്‍ മീഡിയ ഗ്രൂപ്പുമെല്ലാം ഒന്നിച്ചാല്‍ അടിപതറുമെന്ന ആശങ്കയിലാണ്.