പാലക്കാട്‌: സംവരണ മണ്ഡലമായ തരൂര് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം. നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസിന്റെ സീറ്റ്‌ വിഭജനത്തില്‍ തീരുമാനമായത്. നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് തരൂര്‍ സീറ്റ് കേരളാ കോണ്‍ഗ്രസ്‌ (ജെ)ക്ക് ലഭിക്കുന്നത്. എന്നാല്‍ ജേക്കബ്‌ ഗ്രൂപ്പിന് യാതൊരു സ്വാധീനവും ഇല്ലാത്ത മണ്ഡലമായതിനാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിക്കാതെ വലഞ്ഞിരിക്കുകയാണ്‌ പ്രവര്‍ത്തകര്‍. എന്നാല്‍ നിലവിലെ എംഎല്‍എയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ എകെ ബാലന്‍ പ്രചരണം അരംഭിച്ചു കഴിഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ തവണ എകെ ബാലന്‍ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം സ്ഥാനാര്‍ത്ഥി എന്‍ വിനേഷിനെ 25,756 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജേക്കബ്‌ ഗ്രൂപ്പ്‌ വീണ്ടും ഇതേ മണ്ഡലത്തില്‍ തന്നെ ഭാഗ്യ പരീക്ഷണത്തിനു ഇറങ്ങുന്നത്‌. സ്ഥാനാര്‍ത്ഥി ആരായാലും ശകതനായിത്തന്നെ കാണുന്നുവെന്ന് എകെ ബാലന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ മറ്റു പാര്‍ട്ടികളുടെ പ്രചരണം ഏറെക്കുറെയിട്ടും യുഡിഎഫിന് ഇതുവരെ പ്രചരണപ്രവര്‍ത്തനങ്ങളൊന്നും തന്നെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി ആരെന്നു അറിയാന്‍ കഴിയാത്ത ആശങ്കയിലാണ് നാട്ടുകാരും. കഴിഞ്ഞ തവണയും അവസാന ഘട്ടത്തിലാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. ജേക്കബ്‌ ഗ്രൂപ്പിന് സീറ്റ്‌ നല്കിയിട്ടു അതില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെയും കണ്ടെത്തിക്കൊടുക്കേണ്ട ചുമതലയും ഉണ്ടോയെന്ന ചോദ്യമുയര്‍ത്തുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെവി ദിവാകരനാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്.