ഇന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പങ്കെടുത്തത് കാസര്‍കോട് നടന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പുറാലിയിലാണ്. റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം ഇടതു-വലതു മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് നടത്തിയത്. പശ്ചിമബംഗാളില്‍ കൈകോര്‍ത്തു മുന്നോട്ടു പോകുന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ ശത്രുക്കളാകുന്നതെങ്ങനെയെന്നു പരിഹസിച്ച മോദി, ഇവിടെയവര്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുകയാണെന്നു കുറ്റപ്പെടുത്തി. 

അഞ്ചു വര്‍ഷം മാറി മാറി ഭരിക്കാനുള്ള അവസരമാണ് ഇരു മുന്നണികളും ഒരുക്കുന്നതെന്നും മോദി പറഞ്ഞു. ഇത്രയും കാലം കേരളം ഭരിച്ചിട്ടും ഇരു മുന്നണികള്‍ക്കും ഇവിടെ വികസനമെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

6.40ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. തുടര്‍ന്നു ചെന്നൈയിലേക്കു പുറപ്പെടുന്ന അദ്ദേഹം അവിടത്തെ തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കും.

11നു വീണ്ടും കേരളത്തില്‍ എത്തുന്ന മോദി തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കും പുറമേ പ്രധാനമന്ത്രികൂടി റാലികളില്‍ സജീവമാകുന്നതോടെ പ്രചരണത്തില്‍ മുന്നിലെത്താമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ എന്‍ഡിഎ ഘടകം.