കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ 12 ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്.കൂടിക്കാഴ്ചയ്ക്ക് ആദ്യമെത്തിയത് വേങ്ങര മണ്ഡലം സ്ഥാനാര്‍ഥി പി പി ബഷീറായിരുന്നു. അരമണിക്കൂറിനകം ബേപ്പൂരിലെ വികെസി മമ്മദ്‌കോയ,തിരുവമ്പാടിയിലെ ജോര്‍ജ് എം തോമസ്,ബാലുശ്ശേരിയിലെ പുരുഷന്‍ കടലുണ്ടി ,പെരിന്തല്‍മണ്ണയിലെ വി ശശികുമാര്‍ തുടങ്ങിയവര്‍ എത്തി ഒന്നിച്ച് കാന്തപുരത്തെ കണ്ടു.

Add Asianetnews as a Preferred SourcegooglePreferred

മുക്കാല്‍ മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ സൗഹൃദസന്ദര്‍ശനമെന്ന സ്ഥാരം പല്ലവിക്ക് പകരം,പിന്തുണ തേടിയാണ് തങ്ങള്‍ എത്തിയതെന്ന് സ്ഥാനാര്‍ഥികള്‍ തുറന്ന് പറഞ്ഞു.എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് വോട്ടവകാശമുളള ബാലുശ്ശേരിയില്‍ അദ്ദേഹം തനിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതായി പുരുഷന്‍ കടലുണ്ടി പറഞ്ഞു.

എ പി സുന്നികളുടെ പിന്തുണ തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം കാന്തപുരത്തെ കണ്ടിരുന്നുവെങ്കിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല.മാത്രമല്ല സൗഹൃദസന്ദര്‍ശനം മാത്രമാണിതെന്ന് ഇരുവരും ആവര്‍ത്തിച്ചതിനിടെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെയെത്തി കാന്തപുരം വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കുറപ്പിച്ചത്.

അടുത്ത വ്യക്തി ബന്ധമുളള രണ്ടോ മൂന്നോ സ്ഥാനാര്‍ഥികളൊഴിച്ചുളള മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷത്തെ പിന്തുണക്കാനാണ് എ പി വിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍ കൂടിക്കാഴ്ചയോട് കാന്തപുരം പ്രതികരിച്ചിട്ടില്ല.