തിരുവനന്തപുരം: കടം പരാമര്‍ശം വിവാദമായതോടെ, അക്രമരാഷ്‌ട്രീയത്തിന്എതിരെ പൊരുതുന്നവരാണ് സിപിഎം എന്ന വിശദീകരണവുമായി പി ജയരാജന്‍. പ്രസ്താവന കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയതോടെയാണ് പുതിയ വിശദീകരണം. അതേസമയം, വാക് പ്രയോഗങ്ങളില്‍ സൂക്ഷ്മത വേണമെന്ന് നേരത്തെ സിപിഐഎം പിബി അംഗം എം എ ബേബി ആവശ്യപ്പെട്ടു. പി.ജയരാജനെതിരെ കേസെടുക്കണോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടും.

കാട്ടാക്കടയിലെ പ്രചാരണത്തിനിടെയാണ് പി ജയരാജന്റെ വിവാദ പരാമര്‍ശം. കടമിങ്ങനെ വന്നു കൊണ്ടിരുന്നാല്‍ ചിലപ്പോള്‍ തിരിച്ചു കൊടുക്കുമെന്നായിരുന്നു പരാമര്‍ശം. കണ്ണൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ജയരാജന്‍. അക്രമ രാഷ്‌ട്രീയത്തിനെതിരെ വോട്ടു പിടിക്കുന്ന കോണ്‍ഗ്രസ് വിവാദ പരാമര്‍ശം പ്രചാരണായുധമാക്കുകയും ചെയ്തു.

പലിശ സഹിതം തിരിച്ചു കൊടുക്കുമെന്ന പരാമര്‍ശവും ബി.ജെ.പിയും ഏറ്റെടുത്തു. ഇതോടെയാണ് ഇടതു നേതാക്കള്‍ പരസ്യമായി ജയരാജനെ തിരുത്തുന്നത് .വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത വേണമെന്നാണ് എം.എ ബേബിയുടെ നിര്‍ദേശവും ഇതിന്റെ ഭാഗമായാണ്. സൂക്ഷ്മമായി വിലയിരുത്തി വേണം പ്രസ്താവന നടത്തേണ്ടതെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉപദേശിച്ചു.

കടം പരാമര്‍ശത്തില്‍ വിവാദ കൊഴുക്കുമ്പോള്‍ മഹാകവി ഉള്ളൂരിന് ഉദ്ധരിച്ച് കടുത്ത വരള്‍ച്ചയെക്കുറിച്ച് വാചാലനാകുന്നതിലായിരുന്ന വി.എസിന്റെ ശ്രദ്ധ. നമുക്ക് നാമേ പണിവത് നാകം,നരകവും അതു പോലെ എന്ന വരി ഉദ്ധരിക്കുന്ന വി.എസ് എന്നാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. ഇടതു മുന്നണി വന്നാല്‍ തമിഴ്നാട് ജലസംരക്ഷണ നിയമം കൊണ്ടു വരുമെന്നാണ് വി.എസിന്റെ വാഗ്ദാനം.