കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയത്. സ്ത്രീ സുരക്ഷക്കായി സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ലെന്നതിന് തെളിവാണ് പെരുമ്പാവൂര്‍ സംഭവമെന്ന് മോദി പറഞ്ഞു.

കേരളത്തിലെ നഴ്‌സുമാര്‍ വിദേശ രാജ്യങ്ങളില്‍ ആഭ്യന്തര കലഹത്തില്‍ കുടുങ്ങിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത് ചൂണ്ടികാട്ടാനും പ്രധാനമന്ത്രി മറന്നില്ല. 60 വര്‍ഷം ഇരു മുന്നണികളും കേരളത്തെ കൊള്ളയടിക്കുകയായിരുന്നു. ഈ പതിവിന് അന്ത്യം വരുത്താന്‍ മൂന്നാം ശക്തി വരണമെന്ന് മോദി പറഞ്ഞു. വികസനത്തിന് വേണ്ടി നിലകൊള്ളുന്നതാണ് കേന്ദ്ര സര്‍ക്കാര്‍. 

വരാണസിയില്‍ സോളാര്‍ ഉപയോഗിച്ച് ബോട്ടുകള്‍ ഓടിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാരിനെ ചലിപ്പിക്കുകയാണ് സോളാറെന്നും മോദി പരിഹസിച്ചു.പാലക്കാട്ടെ നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചുകോട്ടമൈതാനിയിലെ റാലിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും എന്‍.ഡി.എ നേതാക്കളും ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.