ഇടത് മുന്നണിക്കൊപ്പം നിന്ന് ഹാട്രിക് വിജയം തികച്ച കുഞ്ഞുമോൻ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ആര്‍എസ്പിയോടൊപ്പം വലത് പാളയത്തിലെത്തുന്നത്. യുഡിഫിലേക്കെത്തിയെങ്കിലും മനസ് ഇടത്തേക്കായിരുന്നതിനാല്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ആര്‍എസ്പി(എല്‍) എന്ന സ്വന്തം പാര്‍ട്ടിയുമുണ്ടാക്കി കുഞ്ഞുമോൻ എല്‍ഡിഎഫിലെത്തുന്നത്. 

തങ്ങളെ വഞ്ചിച്ച കുഞ്ഞുമോനെതിരെ അദ്ദേഹത്തിന്‍റെ അമ്മയുടെ സഹോദരന്‍റെ മകനായ ഉല്ലാസ് കോവൂരിനെ
ഇറക്കിയാണ് ഔദ്യോഗിക അര്‍എസ്പി തിരിച്ചടിക്കാന്‍ തയ്യാറായാകുന്നത്. മാധ്യമപ്രവര്‍ത്തകനായ ഉല്ലാസിന് എതിരാളി തന്‍റെ കുടുംബത്തില്‍ നിന്നുള്ള ആളാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുത്വം തീരെയില്ലെന്നും പരമ്പരാഗത ആര്‍എസ്പി വോട്ടുകളും കോണ്‍ഗ്രസ് വോട്ടുകളും ഏകീകരിച്ചാല്‍ കുഞ്ഞുമോനെ മലര്‍ത്തിയടിക്കാനാകുമെന്ന് ഉല്ലാസ് പറഞ്ഞു.

കുഞ്ഞുമോനെതിരെ കുന്നത്തൂരിലെ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള അതൃപ്തിയും കുഞ്ഞുമോന്‍റെ കാലുമാറ്റവിം ഉല്ലാസിന് ആശ്വാസം പകരുന്നതിമാണ്. 12088 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞുമോൻ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പികെ രവിയെ തോല്‍പ്പിച്ചത്.