തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ. നസിം സെയ്ദി ഇന്നലെ തിരുവനന്തപുരത്തെത്തി. തെരഞ്ഞെടുപ്പ് സുരക്ഷക്കായുള്ള കേന്ദ്രസേനയും എത്തിത്തുടങ്ങി .

പത്രികപിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ സംസ്ഥാനത്ത തിരഞ്ഞെടുപ്പ് ചിത്രം തെളിയും. എത്ര സ്ഥാനാര്‍ഥികള്‍, അവര്‍ക്കെത്ര അപരന്മാര്‍ എന്നതും വ്യക്തമാകും. അപരന്മാരുടെ എണ്ണമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക. അപരന്മാരെ കണ്ടെത്തി പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും സംഘവും തിരുവനന്തപുരത്തെത്തി. രാഷ്ട്രീയ കക്ഷി നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് മാധ്യമങ്ങളെ കാണും.

തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായുള്ള കേന്ദ്ര സേന കൊച്ചിയിലും തിരുവനന്തപുരത്തുമെത്തി. കൊല്‍ക്കത്തയില്‍ നിന്നുള്ള സംഘമാണു കൊച്ചിയിലെത്തിയത്. 335 അംഗ സംഘത്തെ ഇടുക്കിയിലും ആലപ്പുഴയിലുമായി വിന്യസിക്കും. പ്രത്യേക വിമാനത്തില്‍ 600 അംഗ സംഘമാണു തിരുവനന്തപുരത്തെത്തിയത്.