വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ എസ് എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ചൂണ്ടിക്കാട്ടി ആദ്യ വെടിപൊട്ടിച്ചത് വിഎസായിരുന്നു. സര്ക്കാര്‍ ഇതേറ്റു പിടിച്ച് അന്വേഷണം പ്രഖ്യാപിച്ചത് വെള്ളാപ്പള്ളിക്ക് നാടക്കേടുമായി. ഇപ്പോള്‍ വിഎസ് മല്‍സരിക്കുന്ന മലമ്പുഴയിലെ എസ്ന്‍ഡിപിയുടെ 130 മൈക്രോഫിനാന്‍സ് ശാഖകളെയും ഉത്തേജിപ്പിക്കുന്ന തിരക്കിലാണ് മണ്ഡലത്തില്‍ ഇടക്കിടെ എത്തുന്ന വിഎസ്. മൈക്രോഫിനാന്‍സിന്‍റെ 5000ത്തോളം ഗുണഭോക്താക്കള്‍ എതിരായാല്‍ വിഎസ് വെട്ടിലാകുമെന്ന് വെള്ളാപ്പള്ളിയും ബിഡിജെഎസും കണക്കുകൂട്ടുന്നു.

വിഎസിനെതിരി നീക്കം നടത്തുന്നതില്‍ എസ് എന്‍ഡിപി താലൂക്ക് ഭാരവാഹിയായ ഒരു ഘടകകക്ഷി നേതാവുമുണ്ടെന്ന് എല്‍ഡിഎഫില്‍ അടക്കം പറച്ചിലുണ്ട്. സ്വന്തം പാളയത്തില്‍ നിന്നുള്ള നീക്കങ്ങള്‍ അറി!ഞ്ഞ് വിഎസ് മണ്ഡലത്തില്‍ പതിവില്ലാത്ത വിധം സജീവമാണ്. അകത്തേത്തറയിലെ റെയില്‍വേ ഗേറ്റിന് വേണ്ടിയുള്ള പ്രാദേശിക പ്രതിഷേധം പോലുള്ള ചെറിയ പരിപാടികളില്‍ പോലും എത്തി തന്‍റെ പിന്തുണ അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. 

കോണ്‍ഗ്രസ് ക്യാമ്പിലെ നിസംഗത മുതലെടുത്ത് ബിഡിജെഎഎസിന്‍റെ മുന്നണി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് യുഡിഎഫ് വോട്ട് മറിക്കാനും എസ് എന്‍ ഡി പി ശ്രമം നടത്തുന്നുണ്ട്. 60 ശതമാനത്തോളം പോരുന്ന മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ കണക്കിലെടുത്തുള്ള കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തം.