കൊല്‍ക്കത്ത: പശ്ചമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു സമാപിക്കും. അഞ്ചിനാണു വോട്ടെടുപ്പ്. കുച്ബിഹാര്‍, കിഴക്കന്‍ മിഡ്നാപുര്‍ മേഖലകളിലായി 25 മണ്ഡലങ്ങളിലാണു വോട്ടെടുപ്പു നടക്കുന്നത്.

നന്ദിഗ്രാം ഉള്‍പ്പെടുന്ന മേഖലയാണു കിഴക്കന്‍ മിഡ്നാപ്പുര്‍. സിംഗൂരിലെയും നന്ദിഗ്രാമിലെയും വോട്ടുകളാണു 2011 തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ രാഷ്ട്രീയം മാറ്റിയെഴുതിയത്. നന്ദിഗ്രാമില്‍ കെമിക്കല്‍ ഫാക്ടറിക്കു ഭൂമി ഏറ്റെടുക്കാന്‍ അന്നത്തെ ബുദ്ധദേബ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം കലാപമായി മാറുകയായിരുന്നു. കിഴക്കന്‍ മിഡ്നാപ്പൂര്‍ കേന്ദ്രീകരിച്ചാണു മമതയുടെ ഇന്നത്തെ പ്രചാരണം.

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ എന്‍ക്ലേവുകള്‍ സ്വതന്ത്ര്യമാക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നതാണു കുച്ബിഹാറിനെ ശ്രദ്ധേയമാക്കുന്നത്. ഇവിടെ 9776 പേര്‍ പുതിയ വോട്ടര്‍മാരാണ്.