ബിബി ഹൗസിൽ ഗോപികയുമായി ഏറ്റവും കൂടുതൽ തർക്കത്തിൽ ഏർപ്പെട്ടത് അഖിൽ മാരാർ ആണ്.

വീറും വാശിയും നിറഞ്ഞ പോരാട്ടവുമായി ബിഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നേറുകയാണ്. ഷോ ആദ്യവാരം പിന്നിടുമ്പോൾ ഒറിജിനല്‍ എന്ന ടാഗ് ലൈനോട് നീതി പുലർത്തുകയാണ് മത്സരാർത്ഥികൾ എന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു കോമണർ മത്സരാർത്ഥിയും ബിബി ഹൗസിൽ ഉണ്ട്. ആദ്യ ആഴ്ചയിൽ തന്നെ ഹൗസിൽ തന്റേതായൊരിടം കണ്ടെത്തിയ ഗോപികയെ പല മത്സരാര്‍ത്ഥികളും വ്യത്യസ്തമായാണ് അഭിമുഖീകരിക്കുന്നത്. ഇത് ബിബി ഫാൻസിനിടയിൽ പലപ്പോഴും ചർച്ചയായിട്ടും ഉണ്ട്. കഴിഞ്ഞ ദിവസം ഗോപിക കോമണർ അല്ലെന്നും സെലിബ്രിറ്റി ആണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഖിൽ മാരാരും ഷിജുവും ഗോപിയോട് സംസാരിച്ച കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റുകളിൽ ഒന്ന്. 

ബിബി ഹൗസിൽ ഗോപികയുമായി ഏറ്റവും കൂടുതൽ തർക്കത്തിൽ ഏർപ്പെട്ടത് അഖിൽ മാരാർ ആണ്. മോഹൻലാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ "ഗോപികയ്ക്ക് എന്നോട് വിഷമമില്ലല്ലോ ?(ഏയ്.. നമ്മൾ പറയും അപ്പോ തന്നെ അത് തീരും- എന്ന് ഗോപിക) ഞാൻ ഇവളോട് രണ്ട് മൂന്ന് പ്രാവശ്യം ചൂടാവേണ്ടി വന്നു. അത് ഇവിടുത്തെ സാഹചര്യത്തിൽ ചില കാര്യങ്ങൾ നമ്മുടെ തലയിൽ ഉത്തരവാദിത്വങ്ങൾ അടിച്ചേൽപ്പിക്കും. ചിലത് അങ്ങനെ ചെയ്യേണ്ടി വരും. ചിലത് ഗെയിമിന്റെ ഭാഗമല്ല എന്ന് നമുക്ക് തോന്നും. ഇവരൊക്കെ ഗെയിം കണ്ട് വന്നവരാണ്. എനിക്ക് അതേ കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ട് ഞാൻ ചിലപ്പോൾ സ്ട്രെയ്റ്റ് ഫോർവേർഡ് ആയി സംസാരിക്കും. ആ സമയം കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല", എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. 

പിന്നാലെ ഷിജുവും ഗോപികയോട് സാംസാരിച്ചു. "ഇന്നിപ്പോൾ ഒരു ട്രോഫി ഗോപിക വാങ്ങിച്ചിട്ടുണ്ട്. മിടുക്കി ആയിട്ട് വരുന്നുണ്ട്. ഞങ്ങളൊടൊപ്പം ചേർന്ന് തന്നെ അവൾ കളിക്കുന്നുണ്ട്. എന്തായാലും വിജയിച്ചു വരട്ടെ. എല്ലാം മത്സരമാണ്", എന്നാണ് ഷിജു പറഞ്ഞത്. ഈ സംസാരമാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്.

ഗോപികയുടെ പരാമര്‍ശം നെഞ്ചില്‍ കൊണ്ടു : ബിഗ്ബോസ് വീട്ടില്‍ കരഞ്ഞ് ക്യാപ്റ്റന്‍ ആഖില്‍ മാരാര്‍

'ഗോപികക്ക് മുഖം കൊടുക്കാത്തവർ ഇനി അവളെ പരിഗണിക്കും, ഗോപികയുടെ പേര് പോലും പറയാൻ മടിയായിരുന്നു ചിലർക്ക്... എപ്പോഴും കോമണർ എന്നാണ് പലരും വിളിച്ചിരുന്നത്... ഇനിയെങ്കിലും അത് മാറുവല്ലോ', എന്നിങ്ങനെയാണ് മോഹൻലാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിബി ആരാധകർ പറഞ്ഞത്. എന്തായാലും വരും ദിവസങ്ങളിൽ ഇനി ഹൗസിൽ എന്തൊക്കെയാകും നടക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.