ബിഗ് ബോസ് മലയാളം സീസൺ 8ലേക്ക് വിളി വന്നെന്ന് മുൻ എൻഡിഎ സ്ഥാനാർത്ഥി ആതിര ഡി നായർ. മാനസികമായ തയ്യാറെടുപ്പില്ലാത്തതിനാൽ താൻ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ രണ്ട് ഷോകളായിരിക്കും ബിഗ് ബോസിന് ഉണ്ടാവുക. ഒന്ന് കോമണേഴ്സിന് വേണ്ടിയുള്ള ബിഗ് ബോസ്. ഇതിൽ ജയിച്ച് കയറുന്ന മൂന്നോ അതിലധികമോ പേർ മെയിൻ ഷോയിൽ പ്രവേശിക്കും. ഇവർക്കൊപ്പം സെലിബ്രിറ്റി അടക്കമുള്ളവർ ഉണ്ടാകും. ബിഗ് ബോസ് വരാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെ പ്രെഡിക്ഷൻ ലിസ്റ്റുകളുമായി പതിവ് പോലെ റിവ്യൂവർമാരും രംഗത്ത് എത്തി. ഒപ്പം ഷോയിലേക്ക് പോകുന്നുണ്ടോന്ന ചോദ്യവുമായി ഓൺലൈൻ മീഡിയക്കാരും സജീവമാണ്.
തതവസരത്തിൽ ബിഗ് ബോസിൽ നിന്നും വിളിവന്നെന്ന് പറയുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ആയിരുന്ന ആതിര ഡി നായര്‍. തന്റെ ഇപ്പോഴത്തെ മെന്റൽ സ്റ്റെബിലിറ്റിയ്ക്ക് ഷോ പറ്റില്ലെന്നും കുറച്ചു കൂടി പക്വത വരട്ടെ എന്നുമാണ് ആതിര മാധ്യമങ്ങളോട് പറഞ്ഞത്. "സിനിമയിൽ നിന്നൊന്നും വിളിച്ചില്ല. പക്ഷേ ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു. പോകുന്നില്ല. അയ്യോ വേണ്ട. ഫേമസ് ആകുമെന്നത് ശരിയാണ്. പക്ഷേ എന്റെ ഇപ്പോഴത്തെ മെന്റൽ സ്റ്റെബിലിറ്റിയ്ക്ക് അത് പറ്റത്തില്ല. റിസ്കാവും. കുറച്ചു കൂടി ഒന്ന് പക്വത എത്തട്ടെ. എന്നിട്ട് പോകാം", എന്നായിരുന്നു ആതിരയുടെ വാക്കുകൾ.
അഗ്നിപരീക്ഷയാകും ഇത്തവണ ആദ്യം തുടങ്ങുക. തെലുങ്ക് അടക്കമുള്ള ബിഗ് ബോസിൽ ഇത് നടന്നിരുന്നു. ഒരു കൂട്ടം കോമണേഴ്സിന് വേണ്ടിയുള്ളതാണ് അഗ്നിപരീക്ഷ. അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കുന്നവർ ബിഗ് ബോസ് വേദിയിൽ എത്തും. ഇവിടെ വച്ച് ഇവർ തമ്മിൽ മത്സരം നടക്കും. ടാസ്കുകളും ഉണ്ടാകും. അവരെ പിന്തുണയ്ക്കാനും ജഡ്ജസ് ആയും ബിഗ് ബോസിലെ മുൻ മത്സരാർത്ഥികളും ഉണ്ടാകും. അഗ്നിപരീക്ഷ അതിജീവിച്ച് മുന്നോട്ട് പോകുന്നവർ ബിഗ് ബോസ് സീസൺ 8ന്റെ ഭാഗമാകും. തെലുങ്കിൽ ഇത്തരത്തിലെത്തിയൊരു മത്സരാർത്ഥിയായിരുന്നു ആ സീസണിലെ വിജയി.



