പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ബിഷപ്പ്.

രേണു സുധിക്കെതിരെ ഗുരുതര ആരോപണവുമായി ബിഷപ്പ് നോബിൾ അമ്പലവേലിൽ. രേണുവിന്റെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം നൽകിയയാളാണ് ബിഷപ്പ് നോബിൾ. രേണുവിന്റെ കുട്ടികളുടെ പേരിലാണ് സ്ഥലം എഴുതി നൽകിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സുധിയുടെ ഭാര്യ രേണുവും, അവരുടെ അച്ഛൻ തങ്കച്ചനുമാണ് ഉത്തരവാദികളെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞു. ആരെങ്കിലും രേണുവിനെയോ കുടുംബത്തിനെയോ സഹായിക്കാൻ പോകുന്നുണ്ടെങ്കിൽ അത് വളരെ ആലോചിച്ചു വേണമെന്നും താനിപ്പോൾ അനുഭവിക്കുകയാണെന്നും ബിഷപ്പ് നോബിൾ കൂട്ടിച്ചേർത്തു.

''എന്റെ ജീവന് ഭീഷണിയുണ്ട്. രാത്രിയിൽ എനിക്ക് പേടിയാണ്. അസമയത്ത് പരിചയമില്ലാത്ത വാഹനം വന്ന് എന്റെ വാതിലിന് നേരെ നിർത്തിയ ശേഷം ക്യാമറയിൽ ഫോട്ടോ എടുത്ത് പോകുകയാണ്. ഇവരുടെ പിആർ വർക്കേഴ്സാണ് ഇതൊക്കെ ചെയ്യുന്നത്. ഞങ്ങൾ കണ്ടോളാം എന്ന് അവർ പറഞ്ഞു. ആജാനുബാഹുക്കളായ മനുഷ്യരാണ് വരുന്നത്. എനിക്ക് ജീവനിൽ പേടിയുണ്ട്. ഇവർ ബിഗ് ബോസിൽ പോയതിന് ശേഷമാണ് ഇങ്ങനെയൊക്കെ ഉണ്ടായത്.

എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദികൾ രേണു സുധിയും തങ്കച്ചനുമാണ്. ഇതു സംബന്ധിച്ച് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നാണ് പോലീസ് പറഞ്ഞത്'', ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു.

''രേണു സുധിയുടെ ആർമി ഇന്റർനാഷണൽ കോളിലൂടെ എന്നെ ചീത്ത വിളിക്കുകയാണ്. ബിഷപ്പിന്റെ വായ മൂടി വെക്കണമെന്നാണ് പറയുന്നത്. എന്റെ പൂർവ്വികർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ കുടുംബ സ്വത്തിലാണ് ഞാൻ കഴിയുന്നത്. പന്നെ എന്തിന് ഞാൻ വായ അടച്ച് വെയ്ക്കണം'', എന്നും ബിഷപ്പ് നോബിൾ ഫിലിപ്പ് ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക