Asianet News MalayalamAsianet News Malayalam

'കെട്ടിപ്പിടിച്ചോട്ടേന്ന് ചോദിച്ചു, എന്റെ മടിയില്‍ കിടന്നു, പിന്നെ അവൾ കണ്ണ് തുറന്നില്ല'; വേദനയടക്കി ഡിംപാൽ

അവളുടെ ബെസ്റ്റ് ഫ്രണ്ട് ഞാനായിരുന്നുവെന്ന് അറിഞ്ഞത് ഇരുപത് വർഷം കഴിഞ്ഞാണ്. എപ്പോഴും എന്നെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്ന് അവർ പറഞ്ഞു. 

dimpal bhal about friends in bigg boss
Author
Chennai, First Published Feb 17, 2021, 11:25 PM IST

ബി​ഗ് ബോസ് മൂന്നാം ഭാ​ഗത്തിലെ ശക്തയും പ്ലസന്റായിട്ടുമുള്ള ഒരു മത്സരാർത്ഥിയാണ് ഡിംപല്‍ ഭാല്‍. കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഡിംപല്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. ഇന്നിതാ ബി​ഗ് ബോസിലെ നാലാം എപ്പിസോഡിൽ തന്റെ ആത്മസുഹൃത്തുക്കളെ പറ്റി മനസ്സ് തുറക്കുകയാണ് ഡിംപല്‍. മാസാ, ജൂലിയറ്റ് എന്നീ രണ്ട് സുഹൃത്തുക്കളാണ് തനിക്കുള്ളതെന്ന് അവർ പറയുന്നു. ആത്മ സുഹൃത്ത് എന്നായിരുന്നു ബിഗ് ബോസ് ഡിംപാലിന് നല്‍കിയ ഓപ്ഷന്‍. എന്നാല്‍ അതിനെ സോള്‍ ഫ്രണ്ട് എന്നാക്കിയായിരുന്നു ഡിംപാല്‍ പറഞ്ഞ് തുടങ്ങിയത്. 

എന്നെ ചിരിക്കാന്‍ ഓര്‍മ്മിപ്പിച്ചത് മാസയാണ്

രണ്ട് പേരാണ് ഇതുവരെ എന്‍റെ ജീവിതത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി വന്നത്. ഇറാനിയന്‍ സുഹൃത്തായ മാസയാണ് ഒരാള്‍. എംഎസിക്ക് പഠിക്കുമ്പോള്‍ പരിചയപ്പെട്ടയാളായിരുന്നു മാസാ. ആദ്യമായിട്ടായിരുന്നു ഇറാനില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് അവള്‍ വന്നത്. ആളുകള്‍ പറയും പെണ്‍കുട്ടികൾക്ക് ഫ്രണ്ട്സായിട്ടിരിക്കാൻ പറ്റില്ല എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന്. പക്ഷേ ഇതുവരെ മാസയുമായിഒരു പ്രശ്നവും ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷം വരെ നമ്മള്‍ ഒന്നിച്ചിരുന്നു. ഇത് ചെയ്യണം അത് ചെയ്യണം എന്ന് ഇതുവരെ ഞങ്ങൾ പറഞ്ഞിട്ടില്ല. എന്‍റെ ഓര്‍മയില്‍ നമ്മൾ ചിരിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ. 

ഫ്രണ്ട്സായി നിന്ന് നടിക്കുന്നവരെ കാണുമ്പോല്‍ 'എനിക്ക് മാസ ഉണ്ടെ'ന്നാണ് ഞാന്‍ സ്വയം പറയുന്നത്. ഞാന്‍ ബിഗ് ബോസില്‍ ഇരിക്കുമ്പോഴും എന്താ ചിന്തിക്കുന്നതെന്ന് അവൾ മനസിലാക്കും. അത്രയ്ക്ക് തിക്ക് ഫ്രണ്ടാണ് നമ്മള്‍. എന്നെ പറ്റി മോശമായി ഒരു പയ്യന്‍ പറഞ്ഞപ്പോള്‍ അവള്‍ അവന്‍റെ മുഖത്ത് തുപ്പുന്ന സിറ്റുവേഷന്‍ വരെയുണ്ടായി. എല്ലാവരോടും താങ്ക്യു പറയാന്‍ പഠിപ്പിച്ചത് അവളാണ്. എന്നെ ചിരക്കാന്‍ ഒര്‍മ്മിപ്പിച്ചത് മാസയാണ്. ഇപ്പോള്‍ പത്ത് വര്‍ഷമായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ആര്‍ക്കും ഈ ലോകത്ത് മാസ്സായെ പോലൊരാളെ കിട്ടില്ല. എന്‍റെ സഹോദരിമാര്‍ പോലും ഞങ്ങളുടെ സൗഹൃദത്തില്‍ അസൂയ കാണിക്കാറുണ്ട്. 

20 വര്‍ഷം കഴിഞ്ഞും ജൂലിയറ്റിന്റെ അമ്മ ചോദിച്ചത് അവള്‍ അവസാനമായി പറഞ്ഞത് എന്താണെന്നാണ്

ഏഴാം ക്ലാസിന് കട്ടപ്പനയില്‍ ഞാന്‍ പഠിക്കുമ്പോള്‍, ജൂലിയറ്റ് മലയാള മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് വരികയാണ്. ഏത് സ്റ്റോപ്പിലാണ് ഇറങ്ങുന്നതെന്നും അച്ഛനും അമ്മയും അനിയനും ഉണ്ടെന്നും മാത്രമാണ് എനിക്ക് അവളെ കുറിച്ച് ആകെ അറിയാവുന്നത്. അതല്ലാതെ വേറെ അന്ന് ഓര്‍മ്മയില്ല. ഏഴാം ക്ലാസിൽ ഏഴ് മാസം വരെ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു. ആരേയും വിഷമിപ്പിക്കാത്ത കുസൃകളായിരുന്നു ഞങ്ങളുടേത്. ടീച്ചേര്‍സ് നമ്മളെ മാറ്റിവരെ ഇരുത്തിയിരുന്നു. ഒരു നോട്ടം കൊണ്ട് തന്നെ ഞങ്ങള്‍ ആശയ വിനിമയം നടത്തി. 

ജൂലിയറ്റ് എവിടെ ഉണ്ടോ അവിടെ ഡിംപാല്‍ ഉണ്ട്. ഡിംപാല്‍ എവിടെ ഉണ്ടോ അവിടെ ജൂലിയറ്റ് ഉണ്ട്.  ഞങ്ങള്‍ സ്കൂള്‍ വിട്ട് പോകുന്ന വഴിക്ക് ഒരു ശവപ്പെട്ടി കടയുണ്ട്. എല്ലാ ദിവസവും സ്കൂള്‍ വിട്ട് പോകുമ്പോൾ ഈ കട ഞങ്ങള്‍ കാണുമായിരുന്നു. ഒരു ദിവസം ഇങ്ങനെ നടന്ന് പോകുമ്പോ ഇത് നിനക്കുള്ള പെട്ടിയാണ് എനിക്കുള്ള പെട്ടിയാണ് എന്നൊക്കെ പറഞ്ഞ് ചിരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങളുടെ ജീപ്പ് സ്റ്റാഡിലെത്തി. ജീപ്പില്‍ കയറിയിട്ടും ഞങ്ങള്‍ക്ക് ചിരി നിര്‍ത്താനായില്ല. അതില്‍ കയറിയ വേറൊരു ചേച്ചിക്ക് ഈ ചിരി അങ്ങോട്ട് ഇഷ്ടായിരുന്നില്ല. ആ ചേച്ചി പിറുപിറുക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ വീണ്ടും ചിരിച്ചു. അങ്ങനെ പോകുന്നതിനിടെ ജൂലിയറ്റിന് വയ്യാണ്ടായി. പെട്ടെന്ന് തലവേദനയാണെന്ന് പറഞ്ഞു. അവൾ ഛർദ്ദിച്ചപ്പോൾ എനിക്ക് വല്ലാണ്ട് പേടിയായി. ഹെയര്‍ ബാന്‍ഡ് വലിച്ചെറിയുന്ന. പാവടയിലെ ബല്‍റ്റ് അഴിച്ച, മുടി പിടിച്ച് വലിക്കുന്ന ജൂലിയറ്റിനെയാണ് പിന്നെ ഞാന്‍ കണ്ടത്. 

അവസാനമായി അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന്. പിന്നെ അവള്‍ കണ്ണടച്ചു. എന്‍റെ മടിയില്‍ കിടന്നു പിന്നെ കണ്ണ് തുറന്നില്ല. ഞാന്‍ ആശുപത്രിയിൽ കൊണ്ട് പോയി. അനക്കമൊന്നും ഉണ്ടായില്ല. അവളുടെ കണ്ണില്‍ നിന്ന് കണ്ണീര് പോകുന്നത് എനിക്ക് കാണാന്‍ പറ്റി. എന്തോ നടക്കുന്നുണ്ടെന്ന് അറിയാരുന്നു പക്ഷേ..ആറ് മണിയായപ്പോള്‍ വീട്ടിൽ പോയി കാര്യം പറഞ്ഞു. ജൂലിയറ്റിന്റെ അമ്മ എന്നെ വിളിക്കാന്‍ നോക്കി. അവര്‍ക്ക് അറിയേണ്ടിയിരുന്നത് എന്താ അവസാനമായി അവള്‍ പറഞ്ഞതെന്നായിരുന്നു. കൊച്ച് കുട്ടിയാരുന്നല്ലോ എന്താ അവരോട് പറയേണ്ടതെന്ന് അറിയില്ലായിരുന്നു, ഒടുവിൽ നടന്നത് ഞാൻ പറഞ്ഞു. 

മൂന്ന് ദിവസം കഴിഞ്ഞപ്പോ എന്‍റെ ആന്‍റിയാണ് ജൂലിയറ്റ് പോയെന്ന് പറഞ്ഞത്. എവിടെ പോകാന്‍, അങ്ങനെ അവള്‍പോകില്ലെന്നാണ് ഞാൻ പറഞ്ഞത്. പിന്നാലെ ഞാന്‍ സ്കൂളില്‍ പോകുമ്പോ എല്ലാംവരും തിരിച്ച് വരികയാണ്, അവരുടേല്‍ കറുത്ത ബാഡ്ജ് ഉണ്ടായിരുന്നു. സ്കൂള്‍ എത്തുന്നത് വരെ ഞാന്‍ കരഞ്ഞില്ല. സീനിയര്‍ വന്ന് പറഞ്ഞു ജൂലിയറ്റ് പോയി അവളുടെ വീട്ടില്‍ പോകാമെന്ന്. അങ്ങനെ ഞാന്‍ അവളുടെ വീട്ടിലെത്തി. അടക്കുന്നതിന് കൊണ്ട് പോയപ്പോ കുന്തിരിക്കം ചിലർ തന്നു. ഞാന്‍ കരുതിയത് അത് കല്ലാണെന്നാണ്. അവര്‍ അത് എറിയുന്നുണ്ടായിരുന്നു. ഇവരെന്തിനാ ഇങ്ങനെ ചെയ്യുന്നത്, ഇട്ടാല്‍പോരെ, അവള്‍ക്ക് വേദനിക്കില്ലെ എന്നാണ് ഞാൻ വിചാരിച്ചത്. 23 നവംബർ 2000ൽ ആയിരുന്നു ഇത്. അവളുടെ പിറന്നാൾ ഡേറ്റാണ് ഞാന്‍ ടാറ്റു ചെയ്തിരിക്കുന്നത്. 

20 വര്‍ഷം കഴിഞ്ഞ് ഞാന്‍ ജൂലിയറ്റിന്‍റെ വീട്ടില്‍ പോയി. ഇത്രയും വര്‍ഷം പോയി കാണാത്തതില്‍ ഞാന്‍ അവരോട് മാപ്പ് പറഞ്ഞു. യഥാർത്ഥത്തിൽ അവരെ കാണാന്‍ എന്നെ ആരും വിട്ടില്ലായിരുന്നു. അവളുടെ ആത്മാവ് എനിക്കൊപ്പം വരുമെന്നാണ് അവരോക്കെ പറഞ്ഞത്. 

അവളുടെ ബെസ്റ്റ് ഫ്രണ്ട് ഞാനായിരുന്നുവെന്ന് അറിഞ്ഞത് ഇരുപത് വർഷം കഴിഞ്ഞാണ്. എപ്പോഴും എന്നെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്ന് അവർ പറഞ്ഞു. ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ജൂലിയറ്റിന്റെ അമ്മ ചോദിച്ചത് അവള്‍ എന്താണ് അവസാനമായി പറഞ്ഞതെന്നായിരുന്നു. ഇത്തവണ പോയപ്പോള്‍ അവളുടെ ആ യൂണിഫോം ഞാന്‍ ഇട്ടു. ഈ ലോകത്ത് ആര്‍ക്കും അങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടില്ല. 

Follow Us:
Download App:
  • android
  • ios