ബിഗ് ബോസ് കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ക്കായി ഒരു ടാസ്‍ക് ഒരുക്കിയിരുന്നു. ദൃശ്യം 2ന്‍റെ കഥ പ്രവചിക്കാനുള്ളതായിരുന്നു ടാസ്‍ക്. 

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യത്തെ വാരാന്ത്യ എപ്പിസോഡ് ആണ് ഇന്നത്തേത്. ഉദ്ഘാടനത്തിനു ശേഷം അവതാരകനായ മോഹന്‍ലാല്‍ പങ്കെടുക്കുന്ന ആദ്യ എപ്പിസോഡ്. മറ്റൊരു കൗതുകം കൊണ്ടും രസകരമായ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്‍ത തന്‍റെ പുതിയ ചിത്രം 'ദൃശ്യം 2'ലെ പ്രധാന കഥാപാത്രം 'ജോര്‍ജുകുട്ടി'യായി മോഹന്‍ലാല്‍ എത്തി എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള കൗതുകം.

ബിഗ് ബോസ് കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ക്കായി ഒരു ടാസ്‍ക് ഒരുക്കിയിരുന്നു. ദൃശ്യം 2ന്‍റെ കഥ പ്രവചിക്കാനുള്ളതായിരുന്നു ടാസ്‍ക്. ആകെയുള്ള 14 മത്സരാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കഥ സൃഷ്ടിക്കേണ്ടിയിരുന്നത്. ടീമുകള്‍ മത്സരാര്‍ഥികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാമായിരുന്നു. ബിഗ് ബോസ് അവതാരകനായി സാധാരണ എത്താറുള്ളതരം വേഷവിധാനത്തിലാണ് മോഹന്‍ലാല്‍ ആദ്യം മത്സരാര്‍ഥികളെ കണ്ട് സംസാരിച്ചത്. എന്നാല്‍ 'ദൃശ്യം 2' കഥ കേള്‍ക്കാനായി അദ്ദേഹം 'ജോര്‍ജുകുട്ടി'യുടെ ഗെറ്റപ്പില്‍ എത്തി. ചെക്ക് ഡിസൈനിലുള്ള ഷോര്‍ട്ട് സ്ലീവ് ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ ചമച്ച 'ദൃശ്യം 2' കഥ കേട്ടത്.

നാല് ടീമുകളെ പ്രതിനിധീകരിച്ച് ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണന്‍, ഫിറോസ്, നോബി എന്നിവരാണ് കഥകള്‍ അവതരിപ്പിച്ചത്. ആദ്യ മൂന്നുപേര്‍ ഗൗരവ സ്വഭാവത്തിലുള്ള കഥകളാണ് അവതരിപ്പിച്ചതെങ്കില്‍ നോബി അവതരിപ്പിച്ച കഥ സ്പൂഫ് സ്വഭാവത്തില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നായിരുന്നു.