ബിഗ് ബോസ് തമിഴിൽ, ടാസ്കിനിടെ സഹമത്സരാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ചതിന് പാർവതിയെയും കമറുദ്ദീനെയും അവതാരകൻ വിജയ് സേതുപതി റെഡ് കാർഡ് നൽകി പുറത്താക്കി. ബിഗ് ബോസ് ചരിത്രത്തിലാദ്യമായി ഒരേസമയം പുറത്താക്കപ്പെട്ട ഇവർക്ക്, ഷോയിൽ നിന്നുള്ള പ്രതിഫലം നഷ്ടമാകും.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഒൻപതാം പതിപ്പാണ് തമിഴിൽ നടക്കുന്നത്. ഷോ നിലവിൽ 89 ദിവസങ്ങൾ പിന്നിടുകഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയുടെ അവസാനത്തെ കാർ ടാസ്ക് കാരണം ഇപ്പോൾ രണ്ട് മത്സരാർത്ഥികൾക്ക് ഒരുമിച്ച് റെഡ് കാർഡ് നൽകിയിരിക്കുകയാണ് അവതാരകനായ വിജയ് സേതുപതി. ബിഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ടുപേർക്ക് ഒരുമിച്ച് റെഡ് കാർഡ് നൽകുന്നത്.
രണ്ട് ദിവസം മുൻപായിരുന്നു ഷോയിൽ കാർ ടാസ്ക് അരങ്ങേറിയത്. ടാസ്ക് തുടങ്ങിയപ്പോൾ മുതൽ പതിവ് പോലെ തർക്കങ്ങൾ നടന്നു. കമറുദ്ദീനും പാർവതിയുമാണ് പ്രധാന പ്രശ്നക്കാരായിരുന്നത്. ഒരു ഘട്ടത്തിൽ പാർവതി സൈഡിൽ ഇരുന്ന സാന്ദ്രയെ പ്രകോപിപ്പിച്ച് പുറത്താക്കാൻ നോക്കി. ഇത് നടക്കാതെ വന്നപ്പോൾ സാന്ദ്രയെ പാർവതി ചവിട്ടി പുറത്തേക്കിടുകയായിരുന്നു. സപ്പോർട്ടിന് കമറുദ്ദീനും. ഇത് വലിയ തർക്കത്തിലും വിവാദത്തിനും കാരണമായി. ഷോയ്ക്ക് അകത്തും പുറത്തും പാർവതിക്കും കമറുദ്ദീനും എതിരെ വിമർശനങ്ങൾ ഉയർന്നു. ഇതിനിടയിൽ സാന്ദ്രയ്ക്ക് പാനിക്ക് അറ്റാക്കും വന്നു. ഇരുവരെയും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന വീക്കെൻഡ് എപ്പിസോഡിലിതാ പാർവതിക്കും കമറുദ്ദീനും റെഡ് കാർഡ് നൽകിയിരിക്കുകയാണ് വിജയ് സേതുപതി. താരത്തിന്റെ പ്രഖ്യാപനം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഓഡിയൻസ് ഏറ്റെടുത്തത്. ഇരുവരോടും വളരെ ദേഷ്യത്തോടെയാണ് വിജയ് സേതുപതി പ്രതികരിച്ചതും. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പാറുവും കമറുദ്ദീനും ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള അവസരം നൽകാൻ വിജയ് സമ്മതിച്ചില്ല. റെഡ് കാർഡ് ലഭിച്ച ഇവർ ഷോയ്ക്ക് പുറത്തായിട്ടുണ്ട്. പുറത്ത് പോകുന്നതിന് മുൻപ് സാന്ദ്രയോട് പാറു മാപ്പ് പറയുകയും കമറുദ്ദീൻ കാല് പിടിച്ച് മാപ്പ് പറയുകയും ചെയ്യുന്നുണ്ട്.

അതേസമയം, റെഡ് കാർഡ് നേടി പുറത്തുപോകുന്ന മത്സരാർത്ഥികൾക്ക് നഷ്ടങ്ങൾ വലുതാണ്. 90 ദിവസം വരെയാണ് ഹൗസിനുള്ളിൽ കമറുദ്ദീനും പാറുവും നിന്നത്. ഇത്രയും ദിവസം ഇവർക്ക് കിട്ടിക്കൊണ്ടിരുന്ന പണം ലഭിക്കില്ലെന്നാണ് ബിഗ് ബോസ് റിവ്യൂവർമാർ പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു രൂപ പോലും പ്രതിഫലം ഇല്ലാതെ പുറത്ത് പോകേണ്ടി വരും. ഗ്രാന്റ് ഫിനാലെയിൽ പുറത്ത് പോയ എല്ലാ മത്സരാർത്ഥികളും തിരികെ ഷോയിൽ എത്താറുണ്ട്. എന്നാൽ റെഡ് കാർഡ് കിട്ടുന്നവർക്ക് അതിനുള്ള അവസരവും ലഭിക്കില്ലെന്നും റിപ്പോർട്ടുണ്ട്.



