'ഒരു തടവുകാരന്റെ ജീവിതം അറിഞ്ഞത് എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു'.

'സമൂഹമാധ്യമങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് വിക്കി തഗ്. ഇത്തവണത്തെ ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റില്‍ തുടക്കം മുതലേ ഉയര്‍‌ന്നുകേട്ട ഒരു പേരാണ് വിക്കിയുടേതും. പ്രവചനങ്ങള്‍ ശരിവെച്ച് ഒടുവില്‍ വിക്കി തഗും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നു. ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട് വിക്കി. ഇതേക്കുറിച്ച് സഹമൽസരാർഥികളോട് വിക്കി സംസാരിക്കുന്നുണ്ട്. തന്നിൽ വലിയ മാറ്റങ്ങൾ വരുത്തിയ അനുഭവമായിരുന്നു അത് എന്നാണ് വിക്കി പറയുന്നത്.

''അത്യാവശ്യം സാമ്പത്തിമുള്ള വീടാണ് എന്റേത്. ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്ത് വലിയ പ്രശസ്തി കിട്ടുന്നത്. അപ്പോൾ ഭയങ്കര അഹങ്കാരമായിരുന്നു. പ്രശസ്തി കൂടി വന്നപ്പോൾ വല്ലാത്തൊരു രീതിയിലേക്ക് പോയി. അങ്ങനെ കേസിൽ അകത്തു പോയപ്പോഴാണ് ഞാൻ ആദ്യമായി സ്വന്തം പാത്രം കഴുകുന്നത്. അപ്പോഴാണ് സ്വന്തം ഡ്രസ്സ് അലക്കുന്നത്. ജയിലിൽ ശനിയാഴ്ച മട്ടനും ചൊവ്വാഴ്ച മീനും കിട്ടും. കള്ളന്മാർക്കും കൊള്ളക്കാർക്കുമെല്ലാം നല്ല ഭക്ഷണമുണ്ട്.

ജയിലിൽ കുറ്റം ചെയ്യാത്ത നിരവധി പേരുണ്ട്. അത്തരത്തിലൊരു തടവുകാരന്റെ ജീവിതം അറിഞ്ഞത് എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അയാൾ. പക്ഷേ, എന്ന് പുറത്തിറങ്ങാൻ കഴിയുമെന്നറിയാതെയാണ് അയാൾ കിടന്നിരുന്നത്'', എന്നാണ് വിക്കി തഗ് പറയുന്നത്.

ആലപ്പുഴ ചുനക്കര ദേശം മംഗലം സ്വദേശിയാണ് വിക്കി തഗ്. വിഘ്‍നേശ് വേണുവെന്നാണ് യഥാര്‍ഥ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയ ഇദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിലധികം ഫോളോവേഴ്‌സുണ്ട്. റീലുകളിലൂടെയും ലൈഫ് സ്റ്റൈൽ പ്രൊമോഷനുകളിലൂടെയും സജീവമാണ്. 2026-ൽ ബൂം ബാങ് എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക