നാല് മണിക്ക് അവാര്‍ഡ് ജൂറി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ദില്ലി: 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് 6 മണിക്കാണ് പ്രഖ്യാപനം. നാല് മണിക്ക് അവാര്‍ഡ് ജൂറി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ദില്ലി എന്‍എംസിയില്‍ വച്ചാണ് ജൂറി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണുക. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

ബോളിവുഡ് താരങ്ങളായ റാണി മുഖര്‍ജിയും വിക്രാന്ത് മസ്സേയുമാണ് മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്‍നിരയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ ആണ് റാണി മുഖര്‍ജി അഭിനയിച്ച ചിത്രം. 12 ത്ത് ഫെയിലിലെ പ്രകടനമാണ് വിക്രാന്ത് മസ്സേയെ അവാര്‍ഡിനായുള്ള മത്സരത്തില്‍ മുന്‍നിരയില്‍ എത്തിച്ചത്.

മികച്ച വിനോദ ചിത്രത്തിനായുള്ള പുരസ്കാരം റോക്കി ഔര്‍ റാണി കി പ്രേം കഹാനിക്ക് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യന്‍ ദമ്പതികളുടെ മക്കളെ 2011 ല്‍ നോര്‍വീജിയന്‍ പൊലീസ് കിഡ്നാപ്പ് ചെയ്ത യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമായിരുന്നു മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ. സാഹചര്യങ്ങളോട് പട പൊരുതി ഐപിഎസ് നേടിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണ് 12 ത്ത് ഫെയില്‍.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News