പുരസ്‌കാരനേട്ടവുമായി ടോവിനോ തോമസിന്റെ നരിവേട്ട.

ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‍കാരത്തിളക്കവുമായി നരിവേട്ട. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ചിത്രം ഓഡിയൻസ് അവാർഡ് കാറ്റഗറിയിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ എന്ന പുരസ്‍കാരമാണ് പ്രേക്ഷകരുടെ പിന്തുണയോടെ ഈ മലയാള ചിത്രം നേടിയെടുത്തത്. ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹറിന് ആണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്.

വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്ത ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ടോവിനോ തോമസ് കാഴ്‌ചവെച്ചത്. ഇതിലെ പ്രകടനത്തിന് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് ടോവിനോ തോമസ് രണ്ടാം തവണയും സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടോവിനോ തോമസ് നരിവേട്ടയിലെ പ്രകടനത്തിന് ഇത്തവണ അവാർഡ് നേടിയത് എന്നതും ശ്രദ്ധേയമായി.

മികച്ച പ്രേക്ഷക - നിരൂപക പ്രതികരണമാണ് നരിവേട്ട നേടിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു. ചിത്രത്തിന്റെ മികച്ച മേക്കിങ്, കഥ പറച്ചിൽ എന്നിവക്ക് സംവിധായകൻ അനുരാജ് മനോഹറും വലിയ പ്രശംസയാണ് നേടിയത്. വാർത്താപ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക