സിനിമയിലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്ജ് ആയി എത്തുന്നത് ആഷിക് അബുവിന്റെ അമ്മ ജമീല അബുവാണ്.

മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ്(Tovino Thomas) കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് നാരദൻ (Naradhan). സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍(Naradhan) ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ ആഷിഖ് അബു പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. 

സിനിമയിലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്ജ് ആയി എത്തുന്നത് ആഷിക് അബുവിന്റെ അമ്മ ജമീല അബുവാണ്. ചിത്രീകരണത്തിനായി അമ്മക്ക് നിര്‍ദേശം നല്‍കുന്ന ഫോട്ടോയാണ് സംവിധായകൻ പങ്കുവച്ചിരിക്കുന്നത്. 'യുവര്‍ ലോര്‍ഡ് ഷിപ്, മദര്‍ഷിപ്പ്', എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. 

View post on Instagram

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.

വലിമൈ, ലാല്‍ സിംഗ് ഛദ്ദ; മിന്നല്‍ മുരളിക്കുവേണ്ടി ടൊവീനോ ഒഴിവാക്കിയ സിനിമകള്‍

കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ഭാഷാ സിനിമ മലയാളമാണ്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്ത് ഡയറക്ട് ഒടിടി റിലീസുകളായെത്തിയ ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഇതുവരെ മലയാള സിനിമകള്‍ കണ്ടിട്ടില്ലാത്ത പ്രേക്ഷകരിലേക്കുവരെ എത്തി. അക്കൂട്ടത്തില്‍ ഏറ്റവുമധികം അതിരുകള്‍ കടന്ന് സഞ്ചരിച്ചത് ടൊവീനോ തോമസ് (Tovino Thomas) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി (Minnal Murali) ആയിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ഭാഷകളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് എത്തി. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസ് ആയിരുന്ന ചിത്രം അവരുടെ ഗ്ലോബല്‍ ടോപ്പ് 10ല്‍ എത്തിയിരുന്നു. ഇത്രത്തോളം വലിയ റീച്ച് പ്രതീക്ഷിച്ചുകാണില്ലെങ്കിലും തങ്ങള്‍ ചെയ്യുന്ന സിനിമയുടെ മൂല്യം അറിഞ്ഞുതന്നെയാണ് ആ സിനിമയുടെ അണിയറക്കാര്‍ ഒക്കെയും പ്രവര്‍ത്തിച്ചത്. നായകന്‍ ടൊവീനോ തോമസ് മിന്നല്‍ മുരളിക്കുവേണ്ടി ഒഴിവാക്കിയത് പല ഭാഷകളിലെയും വലിയ പ്രോജക്റ്റുകളാണ്.

ആമിര്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha), അജിത്തിന്‍റെ ഈ വാരം തിയറ്ററുകളിലെത്തിയ വലിമൈ (Valimai) എന്നിവയാണ് മിന്നല്‍ മുരളിക്കുവേണ്ടി ടൊവീനോയ്ക്ക് ഒഴിവാക്കേണ്ടിവന്ന പ്രോജക്റ്റുകള്‍. ഈ രണ്ട് ചിത്രങ്ങളുടെയും ഭാഗമാവണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കേണ്ടി വരികയായിരുന്നുവെന്ന് ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു. മിന്നലിന്റെ ഷൂട്ട് നടക്കുമ്പോഴാണ് അമീര്‍ ഖാന്‍ ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുന്നത്. അത് ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു. അത് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ മിന്നലിന്റെ ഷൂട്ട് എപ്പോള്‍ വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥയായതു കൊണ്ട് വേണ്ടെന്നുവച്ചു. വലിമൈയിലെ വില്ലന്‍ കഥാപാത്രവും ഉണ്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു നടനാണ് അജിത്ത് കുമാര്‍. പക്ഷെ അതിനേക്കാള്‍ ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുത്തത്, കൊടുക്കേണ്ടിയിരുന്നതും. അത് ശരിയായ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അതാണ് കാലം തെളിയിച്ചത്, ടൊവീനോ പറഞ്ഞു.