സുമതി വളവ് സിനിമയുടെ സംവിധായകന്‍ വിഷ്‍ണു ശശിശങ്കറും, എഴുത്തുകാരന്‍ അഭിലാഷ് പിളളയുമാണ് പരാതി നല്‍കിയത്.

നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി സുമതി വളവ് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും. മുരളിക്കെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്‍തിട്ടുണ്ട്. ഇതിനിടെ മുരളി കുന്നുംപുറത്തിനെയും അണിയറ പ്രവര്‍ത്തകരെയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിളിപ്പിച്ചു.

സുമതി വളവ് സിനിമയുടെ സംവിധായകന്‍ വിഷ്‍ണു ശശിശങ്കറും, എഴുത്തുകാരന്‍ അഭിലാഷ് പിളളയുമാണ് സിനിമയുടെ നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ കൊച്ചി സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. ഇരുവരും വ്യാപകമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ഇതിന് കാരണമായത് മുരളി കുന്നുംപുറം ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണമാണെന്നുമാണ് പരാതി. ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് ഇരുവരും പൊലീസിനെ സമീപിച്ചിരിക്കുന്നത്.മുരളിക്കെതിരെ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.

ഇതിനിടയിലാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ്സ് അസോസിയേഷനും വിഷയത്തില്‍ ഇടപെട്ടത്. സിനിമയുടെ സാമ്പത്തിക കണക്കുകളെല്ലാം അസോസിയേഷന്‍ നേരിട്ട് പരിശോധിക്കും. നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുരളി കുന്നുംപുറത്തിനോടും ആരോപണ വിധേയരായ അണിയറ പ്രവര്‍ത്തകരോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി പുറത്തു വിട്ടിരുന്നപ്പോള്‍ ഇത്തരം പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന കാര്യവും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക