വിവാഹമോചന ഹർജിയിൽ നടൻ വിജയ്‌യോടും ഭാര്യ സംഗീതയോടും ജൂൺ 15-ന് ചെങ്കൽപ്പെട്ട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും ഇത് മാനസിക പീഡനത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് സംഗീത ഹർജി നൽകിയത്.
ചെന്നൈ: വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
മാർച്ച് 7ന് മറ്റൊരു ഹർജിയും സംഗീത നൽകിയിരുന്നു. ഹർജിയിൽ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു പുതിയ ഹർജിയിലെ ആവശ്യം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.
വിവാഹമോചന ഹർജിയിൽ സംഗീത പറഞ്ഞിരിക്കുന്ന പ്രധാന പോയിന്റുകൾ
1. വിജയ്‌യുടെ ഭാര്യ സംഗീത, ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.
2. യു.കെയിൽ ആയിരുന്നു സംഗീത-വിജയ് വിവാഹം രജിസ്റ്റർ ചെയ്തത്. 1998 ജൂലൈ 10ന് ആയിരുന്നു ഇത്. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയായതിനാലാണിത്. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ അവരുടെ ആചാരപ്രകാരം വിവാഹം നടത്തി.
3. 2021 ഏപ്രിൽ മാസം മുതൽ വിജയ്ക്ക് നടിയുമായി അവിഹിത ബന്ധം ഉണ്ട്.
4. ഇത് സംഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തി. ഇത് ദാമ്പത്യ വിശ്വാസത്തോടുള്ള വഞ്ചനയാണെന്ന് നോട്ടീസിൽ പറയുന്നു. നടിയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പു നൽകി. എന്നാൽ ആ വാക്ക് പാലിക്കാൻ വിജയ് തയ്യാറായില്ല. ഇത് തനിക്ക് കടുത്ത മാനസിക പീഢനമാണ് സമ്മാനിച്ചത്.
5. പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. പക്ഷേ പരിഹാരം ഉണ്ടായില്ല. കുട്ടികളുടെ പഠനവും അവർക്ക് യാതൊരുവിധ വൈകാരിക പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ഈ വിഷയം വിട്ടുകളഞ്ഞു. അതാണ് നിയമനടപടി സ്വീകരിക്കാൻ ഇത്രയും വൈകിയത്.
6. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറി.
7. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയുമാണ് സമ്മാനിച്ചത്.
8. വിഷയം സ്വകാര്യമായി പരിഹരിക്കാൻ പലതവണ ശ്രമിച്ചതായും കോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്റെ അഭിഭാഷകൻ വഴി വക്കീൽ നോട്ടീസുകൾ സ്വകാര്യമായി കൈമാറിയതായും സംഗീത പറയുന്നു. വേറെ വഴിയില്ലാതെയാണ് ഇപ്പോൾ കോടതിയെ സമീപിച്ചത്.
9. വിവാഹമോചനത്തിന് പുറമേ, വിജയിയുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും നിലവിൽ വിജയ്ക്ക് ഒപ്പം താമസിച്ചിരുന്ന വീട്ടിൽ തുടർന്നും ജീവിക്കാനുള്ള അവകാശവും തനിക്ക് വേണമെന്നും സംഗീത നോട്ടീസിൽ പറയുന്നു.
10. വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രമുഖ വ്യക്തികളായതിനാൽ കേസിൽ രഹസ്യ നടപടിക്രമങ്ങൾ വേണമെന്നും മാധ്യമ കവറേജ് തടയുന്നതിനുള്ള ഇടക്കാല നിരോധനവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.



