അനില്‍ മുരളി ഇനി ഓര്‍മ്മ; സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം.
ഇന്നലെ അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ മുരളിയുടെ ഭൗതികശരീരം സംസ്കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു സംസ്കാരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. രാത്രിയോടെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാട്ടുകാരും ബന്ധുക്കളും ചലച്ചിത്ര പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു സംസ്കാര ചടങ്ങുകള്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അനില്‍ മുരളി. അവതരിപ്പിച്ചവയില്‍ ഏറെയും വില്ലന്‍ കഥാപാത്രങ്ങള്‍ ആയിരുന്നു.
ടിവി സീരിയലുകളിലൂടെ അഭിയനരംഗത്തെത്തിയ അനില്‍ 1993 ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, മാണിക്യകല്ല്, റണ്‍ ബേബി റണ്‍, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ചേട്ടായീസ്, ബോഡി ഗാർഡ്, രാമലീല, ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. പത്തിലേറെ തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. ഭാര്യ: സുമ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കൾ.