നടൻ ബിജുക്കുട്ടന്‍റെ 'വാഴ 2' എന്ന ചിത്രത്തിലെ അച്ഛൻ വേഷത്തിന് വലിയ പ്രേക്ഷക പ്രശംസ നേടുന്നു. ചെറിയ വേഷങ്ങൾ മാത്രം പ്രതീക്ഷിച്ചിരുന്ന തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സുപ്രധാന കഥാപാത്രം വലിയൊരു ഭാഗ്യമായാണ് അദ്ദേഹം കാണുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബിജുക്കുട്ടൻ. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ ബിജുക്കുട്ടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ‘വാഴ 2’ൽ പ്രേക്ഷകർ ഒന്നടങ്കം കണ്ടത്. അത്രത്തോളം ആ കഥാപാത്രത്തോട് ബിജുക്കുട്ടൻ നീതിപുലർത്തിയിരുന്നു. അച്ഛൻ മകൻ ബന്ധത്തിനൊപ്പം തന്നെ വിഷുവിന് മലയാളികൾ പലയാവർത്തി കണ്ട് ചിരിച്ച റീൽ വീഡിയോയുടെ പുനരാവിഷ്കരണവും മറുപുറവും ഓരോ മലയാളികളുടേയും ഉള്ളിനെ പിടിച്ചുലച്ചിരുന്നു. ബിജുക്കുട്ടനിലെ അച്ഛനെ കേരളക്കര ഒന്നടങ്കം ആഘോഷിക്കുമ്പോൾ വാഴ 2ലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് താരം.
"വാഴ 2ല്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ എനിക്ക് ആത്ഭുതമായിരുന്നു എനിക്ക്. ഒരു മിമിക്രിക്കാരനാണ് ഞാൻ. ആസീസ്, നോബി, കോട്ടയം നസീര്‍ ഉൾപ്പടെയുള്ളവർക്കൊപ്പം ഞാനും വേദികളിൽ എത്തിയിട്ടുണ്ട്. അവരെ വാഴയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇവരെക്കാൾ ആദ്യം വലിയൊരു സിനിമയില്‍ അഭിനയിക്കുന്നത് ഞാനാണ്. ചായ കൊടുക്കുന്ന സീന്‍, പോസ്റ്റ് മാന്‍ ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ എന്‍റെ ഭാഗ്യത്തിന് മമ്മൂക്ക വിളിക്കുകയും പോത്തന്‍വാവ ചെയ്യാനും പറ്റി. ഒരച്ഛനായി ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. കൂട്ടുകാരന്‍, അയല്‍വക്കക്കാരന്‍ ഒക്കെ ആയിരുന്നു. അപ്പോൾ, വാഴയ്ക്ക് ഒരു രണ്ടാം ഭാഗം വരുമെന്നോ അതില്‍ ഞാന്‍ അച്ഛൻ വേഷം ചെയ്യുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍ക്കാപ്പുറത്തൊരു ഭാഗ്യം വരുമെന്ന് പറയില്ലേ. അതുപോലെയാണ് ഇതിലേക്കൊരു വിളി വരുന്നത്. സന്തോഷവും അത്ഭുതവും ആയപ്പോയി. ഇതിലൊരു സീനിൽ ഞാൻ വീഴുന്നുണ്ട്. കയ്യുടെ ഉൾഭാഗത്ത് ചെറുതായി പൊട്ടി, ചെറിയ സ്ക്രാച്ചും വീണിരുന്നു", എന്നാണ് റിലീസിന് മുൻപ് വാഴ 2 പ്രമോഷൻ അഭിമുഖത്തിൽ ബിജുക്കുട്ടൻ പറഞ്ഞത്.
അതേസമയം, ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് വാഴ 2. അതിനൊപ്പം തന്നെ ബിജുക്കുട്ടനും ശ്രദ്ധനേടുന്നു എന്നത് വലിയൊരു കാര്യമാണ്. താരത്തെ പ്രകീർത്തിച്ച് കൊണ്ടാണ് പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നതും. "ബിജുക്കുട്ടൻ ഗംഭീര നടനാണ്. മലയാള സിനിമയത് തിരിച്ചറിയാൻ വൈകിയെന്ന് മാത്രം", എന്നാണ പലരും കമന്റായി കുറിക്കുന്നത്.



