പ്രമുഖ യൂട്യൂബറും ഭിന്നശേഷിക്കാരനുമായ സ്വാലിഹ് വളാഞ്ചേരി ന്യൂമോണിയ ബാധിച്ച് അന്തരിച്ചു. ശാരീരിക പരിമിതികളെ അതിജീവിച്ച് നിരവധിപേർക്ക് പ്രചോദനമായ അദ്ദേഹം, പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ മരണ വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. തന്റെ പരിമിധികളെ പോസിറ്റീവായി എടുത്ത് ഏവർക്കും ഒരു പ്രചോദനമായി മാറിയ സ്വാലിഹ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു വിയോഗം. നിരവധി പേരാണ് തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടൻ ബിനീഷ് ബാസ്റ്റിന്റെ കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്.
ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒരുമിച്ച് പങ്കിട്ട പ്രിയപ്പെട്ടവനാണ് സ്വാലിഹ് എന്നും അദ്ദേഹം ഇനി കൂടെയില്ല എന്ന സത്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നു. കാലം എത്ര കഴിഞ്ഞാലും നിന്നെ മറക്കില്ല സുഹൃത്തേ എന്നും മനമുലഞ്ഞ് ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. “എന്റെ ആത്മസുഹൃത്ത്.. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒരുമിച്ച് പങ്കിട്ട പ്രിയപ്പെട്ടവൻ. ഇനി നീ കൂടെയില്ല എന്ന സത്യം വിശ്വസിക്കാൻ കഴിയുന്നില്ല… ഓർമ്മകളിൽ എന്നും നീ ജീവിക്കും. കാലം എത്ര കഴിഞ്ഞാലും നിന്നെ മറക്കില്ല സുഹൃത്തേ. ആദരാഞ്ജലികൾ", എന്നായിരുന്നു ബിനീഷിന്റെ വാക്കുകൾ. ഒപ്പം സ്വാലിഹിന് ഒപ്പമുള്ള ഫോട്ടോയും ബിനീഷ് പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സ്വാലിഹ് വളാഞ്ചേരിയുടെ മരണ വാർത്ത പുറത്തുവന്നത്. ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരൻ ആയ സ്വാലിഹിന്റെ യൂട്യൂബ് വീഡിയോകൾ നിരവധിയാളുകളാണ് കണ്ടിരുന്നത്. രണ്ട് ലക്ഷത്തി അറുപത്തി എട്ടായിരം സബ്സ്ക്രൈബേഴ്സ് ആയിരുന്നു യുട്യൂബിൽ സ്വാലിഹിന് ഉണ്ടായിരുന്നത്. ജസ്‌നയാണ് സ്വാലിഹിന്റെ ഭാര്യ. ഇവർക്ക് മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ എന്നിങ്ങനെ രണ്ട് മക്കളും ഉണ്ട്.



