'അമ്മ' പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് താല്പര്യമില്ലെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഭരണസമിതി ഒഴിഞ്ഞുപോകാതെ അത് പരിഹരിക്കണം. അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിൽ നിലവിലെ സമിതി തുടരണമെന്നും പറഞ്ഞു.

മ്മ സംഘടയിലെ പ്രസിഡന്റ് ആകാൻ താല്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി ധ്യാൻ ശ്രീനിവാസൻ. പ്രശ്നം വരുമ്പോൾ ഭരണസമിതി ഇറങ്ങി പോകയല്ല വേണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പറ‍ഞ്ഞ ധ്യാൻ, ശ്വേത തന്റെ കലാവധി പൂർത്തിയാക്കണമെന്നാണ് ആ​ഗ്രഹമെന്നും പറഞ്ഞു.

"അച്ഛന് വളരെയധികം ഇമോഷണല്‍ കണക്ഷന്‍ ഉണ്ടായിരുന്നൊരു സംഘടനയാണ് അമ്മ. ഞാന്‍ അതില്‍ മെമ്പര്‍ ആയിട്ട് വളരെ കുറച്ച് വര്‍ഷമെ ആയിട്ടുള്ളൂ. സിദ്ധിഖ് ഇക്ക വന്ന സമയത്താണ് ഞാന്‍ അവിടെ ആദ്യമായിട്ടൊരു പരിപാടിയ്ക്ക് പോകുന്നത്. പല മെമ്പേഴ്സുമായിട്ട് ഞാന്‍ സിനിമകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ ആയിട്ട് ഏറ്റവും അടുത്ത ബന്ധങ്ങളും ഉണ്ട്. സംഘടനയും മെമ്പേഴ്സുമായുള്ള കണക്ഷനും തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. അവിടെ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമുക്കും സ്വാഭാവികമായിട്ട് വിഷമമുണ്ടാകും. പലരും പല പല പോംവഴികള്‍ പറയും. പല ഗ്രൂപ്പുകളില്‍ പല അഭിപ്രായങ്ങള്‍ വരും. അതില്‍ എന്നെ ഇഷ്ടമുള്ള അല്ലെങ്കില്‍ അജുവിനെപ്പോലെ ചെറുപ്പക്കാരായവര്‍ എന്‍റെ പേര് പറഞ്ഞു. അത്രയെ ഉള്ളൂ. പ്രസിഡന്‍റാകാന്‍. അതൊരു പറച്ചില്‍ മാത്രമാണ്. അതിനൊരു പ്രോസസ് ഉണ്ട്. ഞാന്‍ തീരുമാനിച്ച ഉടനെ പോയി പ്രസിഡന്‍റ് ആകാന്‍ പറ്റില്ലല്ലോ. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളുണ്ട്. അവരുടെ കാലാവധി കഴി‍ഞ്ഞിട്ടില്ല. ആ കാലാവധി എന്നത് 3 വര്‍ഷമാണ്", എന്ന് ധ്യാൻ പറഞ്ഞു.

"പ്രശ്നങ്ങള്‍ ഉള്ള സമയത്ത് ഇറങ്ങി പോകുന്നത് അല്ലല്ലോ പോംവഴി. പ്രശ്നങ്ങള്‍ അവിടെ നിന്ന് സോള്‍വ് ചെയ്ത്, അവരുടെ കാലാവധി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ശേഷം ബാക്കി കാര്യത്തെ കുറിച്ച് ആലോചിച്ചാല്‍ മതി. എന്‍റെ ഇഷ്ടത്തിനൊന്നും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. അവര്‍ക്ക് ചില കാര്യങ്ങളില്‍ കോട്ടം തട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാനകാര്യം. വ്യക്തിപരമായ കാര്യങ്ങളൊക്കെ രണ്ടാമത്. കൃത്യമായിട്ടുള്ള പെന്‍ഷന്‍ കൊടുത്തിട്ടുണ്ടോ, ഈ മാസങ്ങള്‍ എല്ലാം കൊടുത്തിട്ടിണ്ടോ സഞ്ജീവിനി കൊടുത്തിട്ടുണ്ട്, ഇന്‍ഷുറന്‍സ് കൊടുത്തിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ നിലവിലുണ്ടായിരുന്ന ഭരണസമിതി തന്നെ തുടരണം എന്നാണ്. മെമ്പേഴ്സിന്‍റെ വെല്‍ഫെയറിന് വേണ്ടിയിട്ടാണ് സംഘടന നിലനില്‍ക്കുന്നത്. അതില്‍ എന്തെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കില്‍ എന്തെങ്കിലും പറയാം. വ്യക്തിപരമായ പ്രശ്നങ്ങള്‍ വേറെയാണ്. അതിന്‍റെ കേസും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ടല്ലോ. അപ്പോഴും ജനറല്‍ ബോഡിയിലെ ആള്‍ക്കാര്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ അവര്‍ ഇറങ്ങി കൊടുക്കേണ്ടി വരുമായിരിക്കും.

വ്യക്തിപരമായി പറയുകയാണെങ്കില്‍, ശ്വേത ചേച്ചി ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരണം, ഉണ്ടാവണം എന്നാഗ്രഹിച്ച ആളാണ്. ഒരു സ്ത്രീ തലപ്പ് വരുന്നത് തന്നെ ചരിത്ര മാറ്റമാണ്. സ്വാഭാവികമായിട്ടും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നൊരു സ്ത്രീയാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ കോട്ടം തട്ടിയിട്ടില്ലെങ്കില്‍ മെമ്പോഴ്സുമായിട്ടുള്ള പ്രശ്നങ്ങള്‍ അവര്‍ ഇരുന്ന് സംസാരിക്കേണ്ട കാര്യങ്ങളായിരുന്നു. അത് കയ്യീന്ന് പോയി, കേസായി, പ്രശനമായി. അതവര്‍ തന്നെ ഡീല്‍ ചെയ്യട്ടെ. ശ്വേത ചേച്ചി സംഘടനയ്ക്ക് വേണ്ടി നില്‍ക്കാന്‍ ഇപ്പോഴും തയ്യാറാണെങ്കില്‍, തുടരണം. മൂന്ന് വര്‍ഷത്തിന് ശേഷം പുതിയ ഭരണസമിതി വരും. അവരെ ജയിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ എതിര് നില്‍ക്കുന്നത്. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനെ ഞങ്ങൾ പിന്തുണയ്ക്കും. വ്യക്തിപരമായി ചേച്ചി കാലാവധി പൂര്‍ത്തിയാക്കണം എന്നാണ്. നല്ല കാര്യം ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് വന്നൊരാളാണ്", എന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming