ചർച്ചകൾ പുരോഗമിക്കുന്നു; ടിനു പാപ്പച്ചൻ സിനിമ സംഭവിക്കുമെന്ന് ദിലീപ്
'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ദിലീപിന്‍റേതായി റിലീസിനൊരുങ്ങുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് ഫിലിം മേക്കർ എന്ന ഖ്യാതി സ്വന്തമാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. സംവിധായകന്റേതായി പുറത്തിറങ്ങിയ എല്ലാ സിനിമകളും തന്നെ വലിയ വിജയം സ്വന്തമാക്കിയവയാണ്. അടുത്തിടെ നടൻ ദിലീപ് നായകനായി എത്തുന്ന ടിനു പാപ്പച്ചൻ ചിത്രം ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ദിലീപ്.
'ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണ്', എന്നാണ് ദിലീപ് പറഞ്ഞത്. തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു ദിലീപിന്റെ പ്രതികരണം. അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിർമ്മിക്കുന്നത്.
അതേസമയം, അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബാന്ദ്രയുടെ ചിത്രീകരണത്തിലാണ് ദിലീപ്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് നായികയായി എത്തുന്നത്. 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ദിലീപിന്‍റേതായി റിലീസിനൊരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആന്റണി വർഗീസ് നായകനായ അജഗജാന്തരം ആണ് ടിനു പാപ്പച്ചന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രമാണ് ടിനു പാപ്പച്ചന്‍റെ പുതിയ ചിത്രം.