പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീൻഷോട്ട് ഉൾപ്പെടെ അയച്ചു തരുന്നുണ്ടെന്നും പറയുന്നു ഗായത്രി അരുണ്‍.
കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുൺ. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഗായത്രി ആരോപിക്കുന്നത്. 300-ഓളം കുട്ടികൾ ഈ സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഗായത്രി പറയുന്നു.
''2024 സെപ്റ്റംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകൾ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീൻഷോട്ട് ഉൾപ്പെടെ അയച്ചു തരുന്നുണ്ട്. എന്റെ ഫോട്ടോയാണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്‌സാപ്പിൽ എന്റെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
പലപ്പോഴും പിആർ ഏജൻസികൾ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങൾ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കിൽ എല്ലാ സർട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാൻ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. പല കുഞ്ഞുങ്ങളും മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോൾ ഒരു വിവരവുമില്ല. ഞാൻ ഇവരുടെ ഗൂഗിൾ അക്കൗണ്ട് നോക്കിയപ്പോൾ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകൾ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്'', ഗായത്രി വീഡിയോയിൽ പറഞ്ഞു.
