'മാഫിയ ശശി സാര്‍ എന്നെകൊണ്ട് ആക്ഷൻ ചെയ്യിച്ചു, അടികൊണ്ട് വശം കെട്ടു': ഇന്ദ്രൻസ് പറയുന്നു
ഉടൽ എന്ന ചിത്രമാണ് നടന്റേതായി റിലീസ് കാത്തിരിക്കുന്നത്.
മലയാളികളുടെ പ്രിയ നടനാണ് ഇന്ദൻസ്(Indrans). എത്രവലിയ നടനായാലും തന്റെ എളിമ കൊണ്ട് എപ്പോഴും അമ്പരപ്പിക്കാറുണ്ട് താരം. അതുതന്നെയാണ് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാകാൻ ഇന്ദൻസിന് സാധിച്ചതും. ഉടൽ എന്ന ചിത്രമാണ് നടന്റേതായി റിലീസ് കാത്തിരിക്കുന്നത്. ഈ അവസരത്തിൽ അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചതെന്നും ഇന്ദൻസ് കുറിക്കുന്നു.
ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.
നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഉടല്‍. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ചില ത്രില്ലിംഗ് നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് ടീസര്‍ പറയുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മെയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും.
പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്, നിഖിലയുടേത് അറിവില്ലായ്മ: എം ടി രമേശ്
ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ(Nikhila Vimal) നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം ടി. രമേശ് പറഞ്ഞു. ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പതിനഞ്ചുകാരിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും എംടി രമേശ് അറിയിച്ചു.
നിഖിലയുടെ പരാമർശത്തിന് പിന്നാലെ താരത്തിനെതിരെ വൻ സൈബർ ആക്രമണങ്ങളും ഉയർന്നിരുന്നു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്', എന്നാണ് നിഖില പറഞ്ഞത്.