മലയാള സിനിമയിൽ ഒരു മാഫിയ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ജഗദീഷ്. 

കൊച്ചി: മലയാള സിനിമാ മേഖലയിൽ പവർഗ്രൂപ്പും മാഫികളും ഇല്ലെന്ന് നടനും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷ്. പവര്‍ ഗ്രൂപ്പ് എന്നതൊരു ആലങ്കാരികമായ വാക്കാണെന്നും ഹേമ കമ്മിറ്റിയിൽ പറഞ്ഞിരിക്കുന്നത് സ്വാധീനമുള്ള ഗ്രൂപ്പുകൾ എന്നാകാമെന്നും ജഗദീഷ് പറഞ്ഞു. കോടികൾ മുടക്കിയുള്ള വ്യവസായമാണിതെന്നും ജഗദീഷ് പറയുന്നു.

"പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നത് ആലങ്കാരികമായൊരു പദമാണ്. നിങ്ങള്‍ അങ്ങനെയൊരു പദം എവിടെയും കേട്ടിട്ടില്ലല്ലോ. പവർ ഗ്രൂപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്വാധീനമുള്ള ഗ്രൂപ്പുകൾ എന്നൊക്കെ ആകാം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ജസ്റ്റിസ് ഹേമ എന്ന് പറയുമ്പോൾ വലിയൊരു ഉന്നതപദവിയിൽ ഇരുന്നൊരു വനിതയാണ്. അവരെ സംബന്ധിച്ചിടത്തോളം പവർ ഗ്രൂപ്പ് എന്നത് ആലങ്കാരികമായിട്ടുള്ളൊരു പദമാണ്. അങ്ങനെയെ കണക്കാക്കുന്നുള്ളൂ. ഈ വ്യവസായത്തെ നിയന്ത്രിക്കാൻ കഴിവുള്ള പ്രബലന്മാരുടെ, ശക്തന്മാരുടെ ആധിപത്യമുള്ള ഗ്രൂപ്പ് എന്നാകും ഉദ്ദേശിച്ചത്", എന്നാണ് ജഗദീഷ് പറഞ്ഞത്. 

കുറ്റക്കാർക്കെതിരെ കേസെടുക്കണം, സിനിമയിലെ എല്ലാവരും മോശക്കാരെന്ന് പറയുന്നതിൽ സങ്കടം: സിദ്ദിഖ്

"മലയാള സിനിമയിൽ ഒരു മാഫിയ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇത് ഒരുപാട് കോടികൾ മുടക്കിയിട്ടുള്ളൊരു വ്യവസായമാണ്. അവിടെ മാഫിയ എന്നൊന്നും പറയില്ല. ഒരു കാസ്റ്റിംഗ് നടത്തുമ്പോൾ എനിക്ക് പറ്റിയ റോൾ ആണെങ്കിൽ എന്നെ വിളിക്കും. സിദ്ദിഖിന് പറ്റിയതാണെങ്കിൽ അയാളെ വിളിക്കും. അതിൽ ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. അത് വനിതകളുടെ കാര്യത്തിലും അങ്ങനെ തന്നെ. പിന്നെ കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ പറയുന്നത് ചില സ്ത്രീകൾക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് കൊണ്ടാണ്. അതവർ തുറന്ന് പറയുമ്പോൾ അതിന്റെ അവകാശം എന്താണ്, അന്ന് പറയേണ്ട കാര്യമല്ലേ എന്നൊന്നും ചോദിക്കേണ്ടതില്ല. എന്ന് വേണമെങ്കിലും പരാതി രേഖപ്പെടുത്താം. ഇനിയും കൂടുതൽ പരാതികൾ വന്നേക്കാം. ഇനി ഇത്തരം പരാതികൾ വരാതെ ഇന്റസ്ട്രിയെ എങ്ങനെ മെച്ചപ്പെടുത്തി കൊണ്ടു പോകാം എന്നാണ് ഞാൻ നോക്കുന്നത്", എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..