'ഓസ്‍ലർ' എത്ര കോടി നേടി ? ജയറാമും മമ്മൂട്ടിയും ഒടിടിയില്‍ അര്‍ദ്ധരാത്രി ഇറങ്ങും
2024 ജനുവരി 11നാണ് ഓസ്‍ലര്‍ തിയറ്ററിൽ എത്തിയത്.
ഈ വർഷം ആദ്യം മലയാള സിനിമയിൽ ഹിറ്റ് സമ്മാനിച്ച സിനിമയാണ് ഓസ്‍ലര്‍. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലർ ചിത്രത്തിൽ നായകനായി എത്തിയത് ജയറാം ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജയറാം അഭിനയിച്ച ഈ മലയാള ചിത്രത്തിൽ മമ്മൂട്ടി കൂടി അതിഥി വേഷത്തിൽ എത്തിയതോടെ സംഗതി കളറായി. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിലും ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കി. നിലവിൽ തിയറ്റർ റൺ അവസാനിപ്പിച്ച് ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങിന് തയ്യാറെടുക്കുക ആണ്.
ഓസ്‍ലര്‍ നാളെ അതായത് മാർച്ച് 20ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇന്ന് അർദ്ധരാത്രി മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സിനിമ തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്ക് വീണ്ടും കാണാനുമുള്ള അവസരമാണ് നാളെ മുതൽ ലഭിക്കുന്നത്.
ഇത് 'ഭ്രമയുഗ'ത്തില്‍ നില്‍ക്കില്ല, മമ്മൂട്ടിയ്ക്ക് ഒപ്പം ഇനിയും പടമുണ്ടാകും; രാഹുൽ സദാശിവൻ
എബ്രഹാം ഓസ്‍ലര്‍ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു ജയറാം അവതരിപ്പിച്ചത്. 2024 ജനുവരി 11നാണ് ഓസ്‍ലര്‍ തിയറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും 40 കോടിയോളം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മിഥുൻ മാനുവേല്‍ തോമസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. മിഥുൻ മുകുന്ദൻ സംഗീതം നൽകിയ ചിത്രത്തിൽ അനശ്വര രാജൻ, അർജൻ അശോകൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ജഗദീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങളും അണിനിരന്നിരുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..