സിനിമയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ സംവിധായകൻ വിനയനും ജയസൂര്യ നന്ദി അറിയിക്കുന്നു.
മലയാളികളുടെ പ്രിയ നടനാണ് ജയസൂര്യ. 'ഊമപെണ്ണിന് ഉരിയാടാ പയ്യൻ' എന്ന വിനയൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന്, മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ജയസൂര്യ കെട്ടിയാടാത്ത വേഷങ്ങൾ വിരളമാണെന്ന് തന്നെ പറയാം. ഏത് കഥാപാത്രത്തെയും അതിന്റെ തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ 'ജയേട്ടനാ'കാൻ നടൻ നടത്തിയത് ചെറുതല്ലാത്ത പ്രയത്നമാണ്. ഈ പ്രയത്നം നടന് നേടി കൊടുത്തതാകട്ടെ ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും. ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ ആക്ടിംഗ് എക്സലൻസ് അവാർഡ് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
'20years Acting excellence' പുരസ്ക്കാരത്തിനാണ് ജയസൂര്യ അർഹനായത്. കമല്‍ഹാസൻ ആയിരുന്നു പൊന്നാട അണിയിച്ച് നടനെ ആദരിച്ചത്. കമല്‍ഹാസനില്‍ നിന്നും ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമായി കാണുന്നുവെന്ന് ജയസൂര്യ പറയുന്നു. ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാൻ. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും ഏഷ്യാനെറ്റിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും ജയസൂര്യ കുറിച്ചു. സിനിമയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ സംവിധായകൻ വിനയനും ജയസൂര്യ നന്ദി അറിയിക്കുന്നു.

ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ
"കലാദേവത" കനിഞ്ഞു തന്ന സമ്മാനം.
ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാൻ. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. Asianet ന് എന്റെ നിറഞ്ഞ സ്നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും.
"സകലകലാവല്ലഭൻ " എന്ന വാക്ക് തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയക്ക് ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ( വസൂൽ രാജ MBBS , Four Friends ) 20years Acting excellence പുരസ്ക്കാരം ഈ മഹാപ്രതിഭയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു. ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവിൽ, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവർക്കും എന്റെ പ്രണാമം.
