'അത്തരം കാര്യങ്ങൾ കൊട്ടിഘോഷിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട്, ജാള്യത തോന്നും'
അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്.
മലയാളികളുടെ പ്രിയതാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അദ്ദേഹം, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ നന്മ പ്രവർത്തികളുടെ വാർത്തകൾ പുറത്തുവരാറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തന്റെ പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് മമ്മൂട്ടി പറയുന്ന പഴയൊരു ഇന്റർവ്യു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
"ഞാൻ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ കൊട്ടിഘോഷിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാൻ അങ്ങനെയൊക്കെ ചെയ്തു, ഞാൻ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യത ആയി തോന്നാറുണ്ട്. പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളിൽ വരും. അതൊന്നും നമുക്ക് തടാൻ പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കിൽ ആയിക്കോട്ടെ", എന്ന് മമ്മൂട്ടി പറയുന്നു.
താൻ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങൾക്കും മറ്റും ലഭിക്കുന്ന തുകകൾ എല്ലാം തന്റെ കെയർ ആന്റ് ഷെയർ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു. 2016ൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫയറിൽ മിഥുൻ രമേശുമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
സഞ്ജീവ് ശിവന്റെ 'ഒഴുകി ഒഴുകി ഒഴുകി' ഉടൻ തിയറ്ററുകളിൽ
അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സെറ്റിലേക്ക് ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങി എത്തിയ വിശേഷങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കേരള - കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ ആണ് നടനെ കാണാൻ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മെഗാസ്റ്റാർ മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്.