കല്ലായി പുഴയില്‍ മുങ്ങി ചെളി വാരിയെടുത്ത് വിറ്റതിനെ കുറിച്ചും മാമുക്കോയ അന്ന് പറഞ്ഞു.

മലയാളത്തിന്റെ ചിരി മുഖങ്ങളില്‍ പ്രധാനിയായിരുന്നു നടൻ മാമുക്കോയ. അരങ്ങില്‍ മിനുക്കിയ പ്രതിഭയുടെ തിളക്കത്തിലാണ് മാമുക്കോയ സിനിമയിലേക്ക് എത്തിയതും പിന്നീട് നിറ സാന്നിദ്ധ്യമായതും. ജീവിതാനുഭവങ്ങളിലൂടെയുള്ള കരുത്തും മാമുക്കോയയുടെ സിനിമാ- സാംസ്‍കാരിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളെ കുറിച്ച് പല തവണ മാമുക്കോയ പറഞ്ഞിട്ടുണ്ട്.

നടൻ മാമുക്കോയ സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തിലും തന്റെ ജീവിതത്തിന്റെ തുടക്കകാലത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. കല്ലായി പുഴയുടെ തീരത്തെ ജീവിതത്തെ മാമുക്കോയ അഭിമുഖത്തില്‍ ഓര്‍ക്കുന്നത് ഒരു കാലഘട്ടത്തേയും കുറിച്ചായി മാറുന്നു . ഞാൻ ജനിച്ചത് കല്ലായി പുഴയുടെ തീരത്താണ്. അന്ന് ആ പുഴയെ ആശ്രയിച്ചുള്ള തടിവ്യവസായത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. 1945ലാണ് എന്ന് തോന്നുന്നു ജനിച്ചത്. ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയതിന് ശേഷം ഉമ്മയായിരുന്നു എന്നെയും ജ്യേഷ്‍ഠനെയും വളര്‍ത്തിയത്.

ഞാൻ സ്‍കൂളില്‍ പോകുന്ന കാലത്ത് തന്നെ മരത്തിന്റെ തൊലി പൊളിച്ചു വില്‍ക്കുമായിരുന്നു. കല്ലായി പുഴയില്‍ മുങ്ങി ചെളി വാരിയെടുത്ത് കട്ടയാക്കി തീരത്തുവയ്‍ക്കുകയും കുറേയായാല്‍ വില്‍ക്കുകയും ചെയ്യും. വീടിന്റെ അകം മെഴുകാൻ അന്ന് ആ ചെളി ഉപയോഗിക്കുമായിരുന്നു. വിറക് വാരിയും, ഈര്‍ച്ചപ്പൊടി വാരി വിറ്റുമൊക്കെയായിരുന്നു ജീവിതം. സ്‍കൂള്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്‍ച ദിവസം മുരിങ്ങ ഇല പറിച്ച് ചെറിയ പൊതിയാക്കി വില്‍ക്കും. പിന്നീട് പാളയം മാര്‍ക്കറ്റില്‍ പോകും. അവിടെ കപ്പ് തൂക്കി വിറ്റതിന്റെ പൊടി കപ്പയും നേന്ത്രക്കുല എടുത്ത് മാറ്റുമ്പോള്‍ വീഴുന്ന പഴങ്ങളൊക്കെ വാങ്ങി ഞങ്ങള്‍ തിരിച്ചു വരും. മാര്‍ക്കറ്റില്‍ നിന്ന് തന്നെ നിബ്, മഷി തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ട കാര്യങ്ങളും വാങ്ങും. 

ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു അന്ന്. അന്ന് കാശ് ഉണ്ടെങ്കിലും വാങ്ങാൻ പറ്റുന്ന സാഹചര്യവുമില്ല. സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് മാത്രമേ ചെരിപ്പ് ഒക്കെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്ന് കല്യാണത്തിന് പുയ്യാപ്ല പോകുന്ന അന്ന് ചെരുപ്പ് വാങ്ങുമായിരുന്നു. എന്നാല്‍ എനിക്ക് ചെരിപ്പ് ഉണ്ടായിരുന്നില്ല. എന്റെ കല്യാണത്തിന് മുമ്പത്തെ ആഴ്‍ച എന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു, മുഹമ്മദ് കോയയുടേത്. ഭാര്യ വീടിന്റെ അടുത്ത് എത്തിയപ്പോള്‍ ഞാൻ അവനോട് പറഞ്ഞു, നിന്റെ ചെരുപ്പ് ഒന്ന് വേണമെന്ന്. ഞാൻ അവന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ വീട്ടില്‍ പോയത്. തിരിച്ചുവന്ന് അവന്റെ ചെരിപ്പ് തിരിച്ചു കൊടുത്തു. മിക്കവാറും പേരും ഇങ്ങനെ ഒക്കെ ആയിരിക്കണം. എന്റെ കല്യാണം നടന്നത് 1972 ജൂണ്‍ നാലിന് ആണ്. അക്കാലത്ത് നാട്ടില്‍ ചെരുപ്പുകളൊക്കെ ഉണ്ട്. പക്ഷേ എനിക്ക് വാങ്ങാൻ കാശുണ്ടായിരുന്നില്ല. അത്തരം ഒരു ദുരിത കാലത്താണ് തന്റെ ജീവിതം ആരംഭിച്ചതെന്നും മാമുക്കോയ പറയുന്നു. 

Read More: ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു