കീറ്റോ ഡയറ്റ് ആണ് മിഷ്‍തി മുഖര്‍ജി പിന്തുടര്‍ന്നിരുന്നതെന്നും വൃക്കയുടെ തകരാറിലേക്ക് നയിച്ചത് ഇതാണെന്നും അവരുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. 

ബംഗളൂരു: ഹിന്ദി, ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി മിഷ്‍തി മുഖര്‍ജി അന്തരിച്ചു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെവച്ച് രണ്ടാം തീയ്യതിയാണ് മരണം സംഭവിച്ചത്. അന്ത്യ കര്‍മ്മങ്ങള്‍ ശനിയാഴ്ച നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കീറ്റോ ഡയറ്റ് ആണ് മിഷ്‍തി മുഖര്‍ജി പിന്തുടര്‍ന്നിരുന്നതെന്നും വൃക്കയുടെ തകരാറിലേക്ക് നയിച്ചത് ഇതാണെന്നും അവരുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. ഒരുപാട് വേദനയിലൂടെ മിഷ്‍തിക്ക് കടന്നുപോകേണ്ടിവന്നതായും കുടുംബം പറയുന്നു. "സിനിമകളിലും സംഗീത വീഡിയോകളിലും മികച്ച പ്രകടനം നടത്തിയിരുന്ന മിഷ്‍തി മുഖര്‍ജി ഇനിയില്ല. മറക്കാനാവാത്ത, അത്യന്തം ദൗര്‍ഭാഗ്യകരമായ നഷ്ടം. അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ", കുടുംബം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലെ വാക്കുകള്‍. മാതാപിതാക്കളോടും സഹോദരനോടുമൊപ്പമാണ് മിഷ്‍തി കഴിഞ്ഞിരുന്നത്.

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണശീലമാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അപര്യാപ്തതയില്‍ കൊഴുപ്പിനെ ഊര്‍ജ്ജാവശ്യത്തിനായി ഉപയോഗിക്കാന്‍ ദഹനവ്യവസ്ഥയെ പ്രേരിപ്പിക്കുക എന്നതാണ് ഈ ഡയറ്റ് പിന്തുടരുന്നതിന്‍റെ ലക്ഷ്യം. അമിതവണ്ണം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് പിന്തുടരുന്ന പലരുമുണ്ട്.