സർക്കാർ ജീവനക്കാരുടെ ഡാറ്റ ചോർച്ച വിവാദത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മുഖ്യമന്ത്രിയുടെ സന്ദേശം ഭരണനിർവഹണത്തിന്റെ ഭാഗമാണെന്നും ഡാറ്റ ചോർത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി നിലനിക്കില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഡാറ്റാ ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ല. ബഡ്ജറ്റിൽ അനുവദിച്ച കര്യങ്ങളാണ് സന്ദേശത്തിൽ ഉള്ളത്. സേവനങ്ങൾ നൽകിയ സർക്കാർ ജീവനക്കാരോടുള്ള ആദരവാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ആരുടെയും വ്യക്തി വിവരങ്ങൾ സൂക്ഷിച്ചിട്ടില്ല. ഡി എ കുടിശ്ശിക അനുവദിച്ചതും എച്ച് ആർ എ പുനഃസ്ഥാപിച്ചതും ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി എക്സിക്യൂട്ടീവിന്‍റെ തലവൻ

സംസ്ഥാനത്ത് നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലെന്നും സത്യവാങ്മൂലത്തിൽ വിവരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐ ടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെ എസ് ഐ ടി എം ഒരുക്കിയ വാട്സ്ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശത്തിൽ തെരഞ്ഞെടുപ്പ് അഭ്യർത്ഥനയോ വോട്ട് തേടലോ ഇല്ല. മുഖ്യമന്ത്രിയുടെ സന്ദേശം ഭരണനിർവഹണത്തിന്റെ ഭാഗം. എക്സിക്യൂട്ടീവിന്‍റെ തലവൻ ആണ് മുഖ്യമന്ത്രിയെന്നും അതുകൊണ്ടുതന്നെ ഇത്തരം സന്ദേശങ്ങൾ അയക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സ്പാർക്ക് ശമ്പള ആവശ്യത്തിന് മാത്രമുള്ളതല്ല. ജീവനക്കാരുടെ എച്ച് ആർ സംബന്ധിയായ എല്ലാ കാര്യങ്ങളും സ്പാർക്കിലാണ് നിർവഹിക്കുന്നത്. ജീവനക്കാരെ നയപരമായ തീരുമാനങ്ങൾ അറിയിക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു. അത്തരത്തിലുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player