ജന്മദിനത്തില് നയൻതാരയുടെ സര്‍പ്രൈസ്, വെളിപ്പെടുത്തി വിഘ്നേശ് ശിവൻ
ഭാര്യ നയൻതാര നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് വിഘ്‍നേശ് ശിവൻ.
തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്‍നേശ് ശിവന്റെ ജന്മദിനമാണ് ഇന്ന്. വിവാഹശേഷമുള്ള ആദ്യ ജന്മദിനം. തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്‍നേശ് ശിവന്റെ ഭാര്യയുമായ നയൻതാര സര്‍പ്രൈസ് ജന്മദിന സമ്മാനമാണ് നല്‍കിയത്. ഭാര്യ നയൻതാര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‍നേശ് ശിവൻ തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്.
സ്നേഹസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ള നിർമലമായ സ്നേഹം നിറഞ്ഞ ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം നല്‍കിയ സര്‍പ്രൈസ്, ബുർജ് ഖലീഫയ്ക്ക് താഴെയുള്ള സ്വപ്‍നതുല്യമായ ജന്മദിനം. എന്റെ എല്ലാ പ്രിയപ്പെട്ട ആളുകളുമൊത്ത്. ദൈവത്തിന് നന്ദി പറയുന്നതായും വിഘ്‍നേശ് ശിവൻ എഴുതുന്നു.
മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. വിവാഹം ചിത്രീകരിച്ചത് നെറ്റ്ഫ്ലിക്സിൽ കൂടി ഡോക്യു ഫീച്ചറായി സ്‍ക്രീൻ ചെയ്യും.
രജനികാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്‍തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം.
Read More : 'ശകുന്തള'യായി സാമന്ത, 'ദുഷ്യന്തനാ'യി മലയാളി താരം, ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക്